വീട്ടിൽ മദ്യപാനത്തിന് അനുമതി നൽകിയാൽ ആണുങ്ങൾ മദ്യാപനം നിർത്തുമോ. അമ്മയും ഭാര്യയും മക്കളുമുള്ളിടത്തിരുന്ന് മദ്യപിക്കുന്നത് ആണുങ്ങളിൽ ജാള്യതയുണ്ടാക്കുമെന്നാണ് മധ്യപ്രദേശ് സമൂഹ്യനീതി ശാക്തീകരണമന്ത്രി നാരായൺസിങ് കുഷയുടെ കണ്ടെത്തൽ.

വീട്ടമ്മമാരോട് ഈ ആശയം ഒന്നു പ്രയോഗിച്ചു നോക്കാനാണ് നിർദേശം. മദ്യപിക്കാൻ പുറത്ത് പോകേണ്ട. പകരം മദ്യം വാങ്ങി വീട്ടിലേക്ക് പോരുക. വീടിനുള്ളിലിരുന്ന് കുടിക്കാൻ നിർദേശിക്കുക. ഭർത്താക്കൻമാർക്ക് ഈ അനുമതി ഭാര്യമാർ നൽകിയാൽ കഥമാറുമെന്ന് മന്ത്രി പറയുന്നു.

വീട്ടുകാരുടെ മുന്നിലിരുന്ന് മദ്യപിക്കുന്നത് പുരുഷൻമാർക്ക് കുറച്ചിലായി തോന്നുമെന്നും ജാള്യത കൊണ്ട് ക്രമേണെ ആ ശീലം അവസാനിക്കുമെന്നും കുഷ്‌വ അവകാശപ്പെടുന്നു. ഇനി വീട്ടിൽ കുടിപതിവാക്കിയാൽ മക്കളടക്കം മദ്യം ആവശ്യപ്പെടുമെന്നും അത് മാനസാന്തരത്തിന് കാരണമായി മാറുകയും ചെയ്യുമത്രേ.

മന്ത്രിയുടെ വാക്കുകൾ മദ്യപൻമാർ സ്വാഗതം ചെയ്യുമെങ്കിലും പ്രതിപക്ഷം പ്രതിഷേധവുമായുണ്ട്. മദ്യവർജനമാണോ വ്യാപനമാണോ മന്ത്രിയുടെ ലക്ഷ്യമെന്നാണ് കോൺഗ്രസിൻ്റെ ചോദ്യം. വീട്ടിലിരുന്നുള്ള മദ്യപാനം വഴക്കിലേക്കും ഗാർഹിക പീഡനത്തിലേക്കും നയിക്കുമെന്നും മദ്യപിക്കാതിരിക്കുക മാത്രമാണ് മദ്യപാനം അവസാനിപ്പിക്കാനുള്ള ഏക വഴിയെന്നും പ്രതിപക്ഷം പറയുന്നു.
