ബധിരനും മൂകനുമായ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസ്സില്‍ സ്‌കൂള്‍ മേട്രനായ ജീന്‍ ജാക്‌സന് പതിനെട്ട് കൊല്ലം കഠിന തടവിവും, 30,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടുതല്‍ തടവ് അനുഭവിക്കണം.

2019 സെപ്റ്റംബര്‍ അഞ്ചിനു ആണ് സംഭവം നടന്നത്. ആറാം ക്ലാസ്സില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ആയിരുന്നു താമസിച്ചിരുന്നത്. സംഭവദിവസം മേട്രന്‍ ആയ പ്രതി സ്‌കൂള്‍ ഹോസ്റ്റലില്‍ വച്ചു കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുകയും പ്രതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പിടിപ്പിക്കുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഈ സംഭവം ബധിരനുമായ മൂകനുമായ മറ്റൊരു കുട്ടി കണ്ടു. മറ്റാരോടും സംഭവം പറയരുത് എന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി.

രണ്ട് ആഴ്ച കഴിഞ്ഞിട്ട് സംഭവം കണ്ട കുട്ടി മറ്റാരോടോ പറഞ്ഞതായി അറിഞ്ഞ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് മറ്റ് കുട്ടികള്‍ കണ്ടിരുന്നു. ഇവര്‍ അധ്യാപകരോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തു അറിഞ്ഞത്. ഇരു കുട്ടികളെയും ആംഗ്യഭാഷാ പരിഭാഷകന്റെ സഹായത്തോടു കൂടെ ആണ് കോടതിയില്‍ വിസ്തരിച്ചത്. ഇരു കുട്ടികളും പീഡനം നടന്നതായി കോടതിയില്‍ മൊഴി പറഞ്ഞു.

പ്രോസിക്യൂഷാന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ് വിജയ് മോഹന്‍ ഹാജരായി. 25 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകളും ഹാജരാക്കുകയും ചെയ്്തു. പ്രതി ഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും നാല് രേഖകള്‍ ഹാജരാക്കുകയും ചെയ്തു. കുട്ടി കോടതിയില്‍ പറഞ്ഞത് എല്ലാം കള്ളമാണെന്ന് തന്നോട് പറഞ്ഞതായി പ്രതി ഭാഗം സാക്ഷിയായി വന്ന സ്‌കൂള്‍ അധ്യാപകന്‍ റോബിന്‍സണ്‍ കോടതിയില്‍ മൊഴി നല്കിയിരുന്നു. ഇതിനെ തുടര്‍ന്നു പ്രോസിക്യൂഷന്‍ വീണ്ടും ഇരയായ കുട്ടിയെ വിസ്തരിക്കണം എന്ന ആവശ്യം കോടതിയില്‍ നല്‍കി.

പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. കുട്ടിയെ രണ്ടാമത് വിസ്തരിച്ചപ്പോള്‍ താന്‍ അധ്യാപകനോട് പീഡനത്തെ കുറിച്ച്‌ സംസാരിച്ചിട്ടില്ലായെന്ന് എന്ന് കുട്ടി പറഞ്ഞു. ഇത് കോടതി പരിഗണിച്ച്‌ അധ്യാപകന്റെ മൊഴി തള്ളി. പൊതു സേവകനായ പ്രതിയുടെ പ്രവര്‍ത്തി ന്യായീകരിക്കാന്‍ പറ്റാത്തതിനാല്‍ ശിക്ഷ ഇളവ് ചെയ്യേണ്ട കാര്യമില്ലായെന്ന് കോടതി വിധി ന്യായത്തില്‍ പറഞ്ഞു. കുട്ടികള്‍ അനുഭവിച്ച ഭയം കോടതിക്ക് കാണാതിരിക്കാന്‍ പറ്റില്ലയെന്നും കോടതി നിരീക്ഷിച്ചു. മ്യൂസിയം എസ് ഐമാരായിരുന്ന പി.ഹരിലാല്‍, ശ്യാംലാല്‍.ജെ.നായര്‍, ജിജുകുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *