ഉപതിരഞ്ഞെടുപ്പിന്റെ അന്തിമചിത്രം വ്യക്തമാവുമ്പോള്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ചരിത്രത്തെ ഏറ്റവും കുറഞ്ഞ വോട്ട്. 6,22,338 വോട്ട് നേടി പ്രിയങ്കാ ഗാന്ധിയിലൂടെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് ലഭിച്ചത് 2,11, 407 വോട്ടാണ്. നേരത്തെ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജയ്ക്ക് 2,83,023 വോട്ട് നേടിയിരുന്നു. 4.01 ശതമാനം വോട്ടിന്റെ ഇടിവാണ് സിപിഐ സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തില്‍ നേരിട്ടത്.

2014 ല്‍ ആദ്യമായി സത്യന്‍ മൊകേരി മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയപ്പോള്‍ 3,56,165 വോട്ട് നേടിയിരുന്നു. അതിനേക്കാള്‍ ഒന്നരലക്ഷത്തിനടുത്ത് ഇടിവ് വോട്ടില്‍ ഉണ്ടായി. കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമായിരുന്നു അന്ന് മണ്ഡലത്തിലുണ്ടായിരുന്നത്.

2019 ല്‍ പി പി സുനീറായിരുന്നു മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 2,74,597 വോട്ട് സുനീർ നേടിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ കന്നി അങ്കം കൂടിയായിരുന്നു ഇത്. 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുലിന്റെ മണ്ഡലത്തിന്റെ വിജയം.

വയനാട് ലോക്‌സഭാ മണ്ഡലം രൂപീകരിച്ച് ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 2019 ലാണ്. അന്ന് 4,10,703 വോട്ട് നേടി മണ്ഡലത്തില്‍ നിന്നും എംഐ ഷാനവാസ് ആദ്യമായി തിരഞ്ഞെടുത്തത്. സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന എം റഹ്‌മത്തുള്ള 2,57,264 വോട്ട് നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *