ഇടുക്കി: മംഗളാദേവി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ഇടിമിന്നലിൽ പൊലീസുകാരനും അഞ്ച് ഭക്തർക്കും പരിക്കേറ്റു. ഇടുക്കി ഡിഎച്ച്ക്യുവിലെ സിപിഒ അൻസാർ തിരുവനന്തപുരം ആഴിമല സ്വദേശി വിഷ്ണു, തമിഴ്നാട് സ്വദേശികളായ ധനലക്ഷ്മി(57) ലോകമണി(59) കാളി അമ്മാൾ(51) തൃശ്ശൂർ സ്വദേശിനി രമ്യ(36) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.

ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം ഭക്തർ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. പെട്ടെന്ന് ഉണ്ടായ ഇടിമിന്നലിലാണ് അൻസാർ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റത്. ഇടിമിന്നലേറ്റ് അൻസാർ തെറിച്ചു വീഴുകയും ഇടതു കൈമുട്ടിന് പരിക്ക് ഏൽക്കുകയും ചെയ്തു. ഇദ്ദേഹത്തെ പാലാ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റ മറ്റുള്ളവരെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ശരീരത്തിൽ പൊള്ളലേറ്റതായി കണ്ടിട്ടില്ലെങ്കിലും വേദന അനുഭവപ്പെടുന്നതിനെ തുടർന്ന് ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.


