ചേന്തിയിൽ സംഘടിപ്പിച്ച ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ സംഭവത്തിൽ അറസ്റ്റിലായ ഡി സി സി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അനിലിനെ പുറത്താക്കിയത്. കെ പി സി സി പ്രസിഡന്‍റിന്‍റെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം ഡി സി സി അധ്യക്ഷൻ എൻ ശക്തനാണ് നടപടിയെടുത്തത്. അറസ്റ്റിന് പിന്നിൽ പാര്‍ട്ടിയിലെ ഗ്രൂപ്പ് തര്‍ക്കമെന്നും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതല്ലെന്നുമുള്ള ചേന്തി അനിലിന്‍റെ വാദങ്ങളൊന്നും പാര്‍ട്ടി നേതൃത്വം കണക്കെലെടുത്തിട്ടില്ല.

മുഖ്യമന്ത്രിയെ പോലെ ഒരു നേതാവിനെ ഒരു ഡി സി സി അംഗം വഴിയിൽ തടഞ്ഞു നിര്‍ത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത് ഗുരുതര അച്ചടക്ക ലംഘനമായാണ് നേതൃത്വം കാണുന്നത്. അതു കൊണ്ടാണ് നടപടിക്ക് അതിവേഗം കെ പി സി സി നേതൃത്വം നിര്‍ദ്ദേശിച്ചത്. മുന്‍ നിര നേതാക്കളോ പാര്‍ട്ടിയിലെ ഗ്രൂപ്പുകളോ അനിലിനെ പിന്തുണച്ചിട്ടില്ല എന്നതും ശ്രദ്ധേയമായി. ഈ രീതിയിൽ പ്രതിക്ഷേധിച്ചത് ശരിയായില്ലെന്നാണ് നേതാക്കളുടെ പക്ഷം. കേസുകളും ചേന്തി അനിലിന്‍റെ ചില നടപടികളും മുഖ്യമന്ത്രിയും മന്ത്രിമാരും പരിപാടിയിൽ നിന്ന് വിട്ടു നിൽക്കാൻ കാരണമായെന്നും നേതാക്കള്‍ പറയുന്നു.

അതേസമയം ചേന്തി അനിൽ റൗഡി ലിസ്റ്റിൽ ഉള്ളയാളാണെന്നാണ് റിമാൻഡ് റിപ്പോർട്ട്‌. പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ശ്രീകാര്യം സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വാഹനം തടഞ്ഞത് മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെയാണെന്നും കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *