കാഞ്ഞിരപ്പള്ളി: എന്തിന് ഇങ്ങനെയൊരു കംഫർട്ട് സ്റ്റേഷൻ? എത്ര ചിന്തിച്ചിട്ടും കാഞ്ഞിരപ്പളിക്കാർക്ക് പിടികിട്ടുന്നില്ല. കാര്യം സാധിക്കാൻ എത്തുന്നവർക്ക് മുമ്പിൽ എന്നും എപ്പോഴും അടഞ്ഞുതന്നെയാണ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ. ക്ലോസ്‌ഡ് എന്ന ബോർഡ് വായിച്ച് ആ ‘ശങ്കയോടെ’ മടക്കം. സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ വീണ്ടും അടച്ചത് യാത്രക്കാരെ വലയ്ക്കുകയാണ്. ഈ അടച്ചിടീൽ എത്രാംവട്ടമെന്ന് മാത്രം ചോദിക്കരുത്.
ദിവസേന മുന്നൂറിലധികം ബസുകൾ കടന്നു പോകുന്ന സ്റ്റാൻഡാണേ… സമീപത്തെ മരത്തണലിൽ പുരുഷന്മാർ ആശ്വാസം കണ്ടെത്തുമ്പോൾ സ്ത്രീകൾ നിസ്സഹായരാണ്.
വർഷത്തിൽ കുറച്ചു ദിവസങ്ങൾ മാത്രമേ കംഫർട്ട് സ്റ്റേഷൻ പ്രവർത്തിക്കൂ… വേനൽക്കാലത്ത് വെള്ലമില്ലാത്തതിനാൽ അടച്ചിടും. ഇപ്പോൾ മഴയിൽ സെപ്റ്റിക്ക് ടാങ്ക് നിറഞ്ഞു മലിനജലം സ്റ്റാൻഡിലൂടെ ഒഴുകിയതോടെ വീണ്ടും ക്ലോസ്‌ഡ്…
ആ’ശങ്ക’യോടെ യാത്രക്കാർ
ഇനി മഴ മാറി വെയിൽ തെളിയണം… അല്ലാതെ ഇത് തുറക്കില്ല. എല്ലാ വർഷവും ഇത് പതിവാണ്. സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിൽ സദാസമയം നിരവധി യാത്രക്കാരുണ്ടാകും. ഇവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ മാറ്റ് മാർഗമില്ല. ബസ് ജീവനക്കാരുടേയും സ്റ്റാൻഡിലെ വ്യാപാരികളുടേയും സ്ഥിതി ഇതുതന്നെ. കാഞ്ഞിരപ്പളിയിലെത്തുന്ന യാത്രക്കാർക്ക് ശങ്ക തോന്നാതിരുന്നാൽ മഹാഭാഗ്യം. അത്രതന്നെ!
ഉറവയാണ് പ്രശ്നം
മഴക്കാലത്ത് ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്കൊഴുകാൻ സമീപത്തെ ഉറവയാണ് കാരണം. ഉറവയുള്ലതിനാൽ ഇവിടെ പുതിയ കുഴിയെടുക്കാനോ നിലവിലുള്ല ടാങ്ക് വലുതാക്കാനോ കഴിയില്ല. മഴക്കാലം കഴിയാതെ കംഫർട്ട് സ്റ്റേഷൻ തുറക്കാൻ സാധ്യതയില്ല.
വഴിയുണ്ട്, പക്ഷേ ഒന്നുമായില്ല
പ്രശ്നം പരിഹരിക്കാൻ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനായിരുന്നു പഞ്ചായത്തിന്റെ തീരുമാനം. ധനകാര്യ കമ്മീഷനും ശുചിത്വമിഷനും ഇതിന് ഫണ്ട് അനുവദിച്ചു. ചെന്നൈ ആസ്ഥാനമായ ഇക്കോടെക്ക് എന്ന് ഏജൻസി പദ്ധതിയും തയാറാക്കി. എന്നാൽ ഏജൻസിക്ക് ശുചിത്വമിഷൻ്റെ അംഗീകാരമില്ലെന്ന് പിന്നീടാണ് അറിഞ്ഞത്. മറ്റൊരു ഏജൻസിയെ കണ്ടെത്തി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.
