തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് പൊലീസുകാര്‍ക്കും അധിക സുരക്ഷ നല്‍കാന്‍ കമ്മീഷണറുടെ നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചവര്‍ക്കു നേരെ ആക്രമണ സാധ്യതയെന്ന് മുന്നറിയിപ്പിനെ തുടര്‍ന്നാണിത്.
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ , എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവരുടെ വീടിന് കാവല്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഗണ്‍മാന്‍ കെ അനില്‍, സിവില്‍ പൊലീസ് ഓഫീസര്‍ സന്ദീപ് ഉള്‍പ്പടെയുള്ള നാലുപേരാണ് ഇന്നലെ ആലപ്പുഴയില്‍ വച്ച് മുഖ്യമന്ത്രിയെ വഴിയില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത്.
ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസുകാരുടെ ഫോട്ടോ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം കമ്മീഷണര്‍ക്ക് ലഭിച്ചിട്ടുള്ളത്.
പ്രവർത്തകരെ ആക്രമിച്ചവരുടെ വീടും സ്ഥലവും അറിയാമെന്നും കോൺഗ്രസ് വിചാരിച്ചാൽ ഇവർക്ക് വീടിന് പുറത്തിറങ്ങാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രാവിലെ പറഞ്ഞിരുന്നു. പിന്നാലെയാണ് ഇരുവരുടെയും സുരക്ഷ വർധിപ്പിച്ചത്.
