തൃശൂര്‍: ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് രണ്ടായി വേര്‍പ്പെട്ടു. ബ്രിജിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കടലിലൊഴുകിയ ഫ്ലോട്ടിങ് ബ്രിജിന്റെ ഭാഗം പിന്നീട് കരയ്ക്കു കയറ്റി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണു സംഭവം.
നൂറു മീറ്റർ നീളത്തിലുള്ള ഫ്ലോട്ടിങ് ബ്രിജിന്റെ മധ്യഭാഗത്തെ 10 മീറ്ററോളം ഭാഗമാണ് വേർപെട്ടത്. 2 സഞ്ചാരികളും 6 ജീവനക്കാരുമാണ് ആ സമയത്ത് ബ്രിജിലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ചാവക്കാട് ടൂറിസം രംഗത്ത് വലിയ മാറ്റം കൊണ്ടുവരുമെന്ന് കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഫ്ലോട്ടിങ് ബ്രിഡ്ജാണ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസത്തിനകം തകര്‍ന്നത്. ഒക്‌ടോബര്‍ ഒന്നിനാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്.
ഏകദേശം ഒരു കോടി രൂപയാണ് നിര്‍മാണ ചെലവ്. ഒരേസമയം 100 പേര്‍ക്ക് ബ്രിഡ്ജില്‍ പ്രവേശിക്കാവുന്ന രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്. ബ്രിഡ്ജിലേക്ക് പ്രവേശിക്കാന്‍ ഒരാള്‍ക്ക് 120 രൂപയാണ് ഈടാക്കിയിരുന്നത്.
