ചാരിറ്റിയുടെ പേരില്‍ ബിരിയാണി വാങ്ങി മറിച്ച് വിറ്റ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. തൃത്താല കറുകപുത്തൂർ സ്വദേശി ഷെഹീർ കരീമാണ് പിടിയിലായത്. ഷൊർണൂരിലെ ഹോട്ടലുടമ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 350 ബിരിയാണി വാങ്ങി പണം നല്‍കാതെ മുങ്ങിയെന്നാണ് പരാതി.

ഷെഹീര്‍ സ്ഥിരമായി ഇത്തരം തട്ടിപ്പ് നടത്തിവരിയാണെന്നാണ് വിവരം.ചാരിറ്റിക്ക് വേണ്ടിയാണെന്ന് പറഞ്ഞ് ഹോട്ടലില്‍ നിന്ന് കുറഞ്ഞവിലക്ക് ബിരിയാണി വാങ്ങും. ഇത് കൂടുതല്‍ വിലക്ക് മറ്റൊരിടത്ത് കൊണ്ടുപോയി വില്‍ക്കുകയും ചെയ്യുകയാണ് ഇയാളുടെ പതിവ്. 140 രൂപക്ക് ബിരിയാണി വാങ്ങി 250 രൂപക്കാണ് പലപ്പോഴും ഷഹീര്‍ മറിച്ചു വിറ്റിരുന്നതെന്നും പൊലീസ് പറയുന്നു. ചെറിയ തുകമാത്രമാണ് ഷെഹീര്‍ ചാരിറ്റിക്ക് നല്‍കുന്നതെന്നും ബാക്കി തുക സ്വന്തം പോക്കറ്റിലാക്കുകയും ചെയ്യുമെന്ന് പൊലീസ് പറയുന്നു.

ഏറ്റവും ഒടുവിലായി ഷൊർണൂരിലെ ഹോട്ടലില്‍ നിന്നും ഇത്തരത്തില്‍ ബിരിയാണി വാങ്ങി. എന്നാല്‍ ഇത് കൂടുതല്‍ വിലക്ക് മറിച്ച് വില്‍ക്കുന്നത് ഹോട്ടലുടമയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഷെഹീര്‍ പിടിലായതിന് പിന്നാലെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.