കണ്ണൂർ: ദേശീയപാത വികസനത്തിന്റെ പേരിൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചതോടെ ചാലക്കുന്നിൽ ബസ് കാത്തുനിൽക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് കൊടും ദുരിതം. മാസങ്ങളായി തുടരുന്ന റോഡ് പണി മൂലം മഴയത്തും വെയിലത്തും റോഡരികിൽ നിന്ന് വിയർക്കുകയാണ് സാധാരണക്കാരായ യാത്രക്കാർ. റോഡ് വികസനത്തിന്റെ ഭാഗമായി പാതയോരത്തുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ മാസങ്ങൾക്ക് മുൻപ് പൂർണ്ണമായി പൊളിച്ചുനീക്കിയിരുന്നു. എന്നാൽ പകരമൊരു താൽക്കാലിക ഷെൽട്ടർ പോലും ഒരുക്കാത്തതും റോഡ് പണികൾ ഇഴഞ്ഞുനീങ്ങുന്നതുമാണ് ജനങ്ങളെ വലയ്ക്കുന്നത്.

സർവീസ് റോഡുകളുടെ നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. ഇതോടെ കണ്ണൂർ-കൂത്തുപറമ്പ്, കണ്ണൂർ-തലശ്ശേരി റൂട്ടുകളിലോടുന്ന മുഴുവൻ വാഹനങ്ങളും പ്രധാന പാതയിലൂടെയാണ് ചീറിപ്പായുന്നത്. ചാല സ്റ്റേഷൻ സ്റ്റോപ്പിൽ കണ്ണൂർ ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ ഏതു ദിശയിലേക്കാണ് തിരിയുന്നതെന്ന് മുൻകൂട്ടി പ്രവചിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്.

ഇത് കാൽനടയാത്രക്കാർക്കും ബസ് കാത്തുനിൽക്കുന്നവർക്കും വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ഇതിനിടയിലൂടെ ജീവൻ പണയം വെച്ചാണ് ചാല ചിൻടെക് സ്കൂളിലെ കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ റോഡ് മുറിച്ചുകടക്കുന്നത്. രാത്രിയാകുന്നതോടെ തെരുവുവിളക്കുകൾ പോലുമില്ലാത്ത പാതയിൽ സ്ഥിതി കൂടുതൽ അപകടകരമാകുന്നു.

ചാലക്കുന്നിലും സ്റ്റേഷൻ സ്റ്റോപ്പിലും ബസുകൾ കൃത്യമായി നിർത്താത്തത് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുകയാണ്. സ്കൂൾ വിട്ട് മണിക്കൂറുകളോളം പൊരിവെയിലത്ത് കാത്തുനിന്നാലും വിദ്യാർഥികൾക്ക് ബസ് കിട്ടാത്ത അവസ്ഥയാണ്. സ്റ്റോപ്പിൽ കാത്തുനിൽക്കുന്ന കുട്ടികളെ കയറ്റാതെ അൽപം മുന്നോട്ടോ പുറകോട്ടോ മാറ്റി നിർത്തി കുട്ടികളെഓടിക്കുന്നത് ബസ് ജീവനക്കാരുടെ പതിവു രീതിയായി മാറിയിട്ടുണ്ട്. അടിയന്തരമായി താൽക്കാലിക കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കാനും ബസുകൾ കൃത്യമായി സ്റ്റോപ്പുകളിൽ നിർത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും പൊലീസും മോട്ടോർ വാഹന വകുപ്പും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *