തിരുവനന്തപുരം: വിവാദമായ ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയുടെ മൂല്യനിര്‍ണയം പുനഃപരിശോധിച്ചപ്പോള്‍ ഉദ്യോഗാര്‍ഥികളുടെ മാര്‍ക്കിലും ചുരുക്കപ്പട്ടികയിലും മാറ്റങ്ങള്‍ വന്നു. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, പ്ലാന്‍ കോഡിനേഷന്‍ എന്നീ രണ്ട് വിഭാഗങ്ങളുടെ ചുരുക്കപ്പട്ടികയാണ് തിരുത്തി പ്രസിദ്ധീകരിച്ചത്. ഇതിന്റെ ഭാഗമായി കട്ട് ഓഫ് മാര്‍ക്കിലും മാറ്റമുണ്ടായിട്ടുണ്ട്. ഈ രണ്ട് വിഭാഗങ്ങളിലെയും പുതിയ പട്ടികയില്‍നിന്ന് ഓരോ ഉദ്യോഗാര്‍ഥി വീതം പുറത്തായപ്പോള്‍, പകരം ഓരോ പുതിയ ഉദ്യോഗാര്‍ഥികള്‍ വീതം ഉള്‍പ്പെട്ടിട്ടുണ്ട്.

ഇനി അഭിമുഖം കൂടി നടത്തിയാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ഈ പരീക്ഷയുടെ പത്ത് ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മുന്‍പ് നിയമനം നടത്തിയതാണ് വലിയ വിവാദങ്ങള്‍ക്ക് കാരണമായത്. അതേസമയം, പുതുക്കിയ ചുരുക്കപ്പട്ടികയിലും നേരത്തെ നിയമനം ലഭിച്ച രണ്ടുപേരുടെ നമ്പറുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പരീക്ഷാ ക്രമക്കേടില്‍ പിഎസ്സിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പിഎസ് സി മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീഷ്, അഡീഷണല്‍ സെക്രട്ടറി ഹരി എന്നിവര്‍ക്ക് വീഴ്ച പറ്റിയെന്നാണ് എസ്‌ഐടി വിലയിരുത്തല്‍. ചില ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം ചെയ്യാതെ ഒഴിവാക്കിയതിലൂടെ പരീക്ഷാ ഫലം തന്നെ അട്ടിമറിക്കപ്പെട്ടുവെന്നുമാണ് പ്രധാന വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *