ആലപ്പുഴ: ഈരാറ്റുപേട്ട സ്വദേശിനിയായ അഞ്ചു വയസുകാരി ആലപ്പുഴ കോൺവന്റ് സ്ക്വയറിൽ സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവത്തിൽ സ്കൂട്ടർ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.
സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥികളാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഉടമയ്ക്കെതിരെ കേസ് എടുത്തത്. പ്രതിയായ മന്നത്ത് സ്വദേശിയായ യുവതിയുടെ സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥികൾക്കെതിരെ ജുവനൈൽ കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി.
വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഈരാറ്റുപേട്ട നടയ്ക്കൽ പുതുപ്പറമ്പ് ഫാസിൽ-ജിസാന ദമ്പതികളുടെ മകൾ ഫൈഹ ഫാത്തിമയെ(5) യാണ് കോൺവന്റ് സ്ക്വയറിന് സമീപം എച്ച്ഡിഎഫ്സി ബാങ്കിന് മുന്നിൽ വച്ച് സ്കൂട്ടർ ഇടിച്ചത്.
സഹപാഠികളായ കുട്ടികൾ ഡോക്യുമെന്ററി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മറ്റൊരു സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടമെന്നു പൊലീസ് പറഞ്ഞു. നിർത്താതെ പോയ സ്കൂട്ടർ സിസിടിവി പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്.
അതേസമയം സ്കൂട്ടറല്ല, പിന്നിൽ ഇരുന്നയാളുടെ കാലാണ് കുട്ടിയുടെ ദേഹത്തു തട്ടിയതെന്ന് കുട്ടികൾ പൊലീസിനോടു പറഞ്ഞു. അപകട വിവരം വീട്ടിൽ അറിയിക്കാതിരുന്ന കുട്ടികൾ ഇന്നലെ രാവിലെ വാർത്ത കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് സത്യം പറഞ്ഞത്. തുടർന്നു പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചെന്നു വീട്ടുകാർ പറഞ്ഞു.
