കൊച്ചി: നവകേരള ബസ്സിനു നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ സംഭവത്തിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസ്. 24 കൊച്ചി ബ്യൂറോ റിപ്പോര്‍ട്ടര്‍ വിനീത വി ജിക്കെതിരെയാണ് എറണാകുളം കുറുപ്പംപടി പൊലീസ് കേസെടുത്തത്.

മാധ്യമ പ്രവർത്തകക്കെതിരെ നടപടിയെടുത്ത സംഭവത്തിൽ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. ഷൂ എറിഞ്ഞ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് പങ്കുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കുറുപ്പംപടി പൊലീസ് വിനീതയ്ക്ക് നോട്ടീസ് അയച്ചു. ഇന്ന് ഹാജരാകാന്‍ ആയിരുന്നു നോട്ടീസിലെ നിര്‍ദ്ദേശം. കേസിൽ വിനീത അഞ്ചാം പ്രതിയാണ്.

മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസും വാഹനവ്യൂഹവും പെരുമ്പാവൂരിലെ നവകേരള സദസ് കഴിഞ്ഞ് കോതമംഗലത്തേയ്ക്ക് പോകുമ്പോഴാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. ഓടക്കാലിയില്‍ രണ്ടു മൂന്ന് തവണയാണ് ഷൂ എറിഞ്ഞത്. പൊലീസ് ഇവരെ ലാത്തിവീശി ഓടിക്കുകയും പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബേസില്‍ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. വധ ശ്രമത്തിനടക്കമാണ് കേസെടുത്തത്.

ഐപിസി 308, 283, 353 വകുപ്പുകളാണ് കേസില്‍ ചുമത്തിയിട്ടുള്ളത്. പെരുമ്പാവൂരില്‍ ഒമ്പത് പേര്‍ക്കെതിരെയും കുറുപ്പുംപടി ഓടക്കാലിയില്‍ നാല് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. അതേസമയം ഷൂ എറിഞ്ഞത് എങ്ങനെ വധശ്രമം ആകും എന്ന് കോടതി ചോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed