കൊച്ചി: എൽദോസ് കുന്നപ്പിള്ളി എംഎൽഎയെയും സംഘത്തെയും മർദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പെരുമ്പാവൂർ പൊലീസ് കേസെടുത്തത്. കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് തന്നെ മർദിച്ചതെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറയുന്നു.
ഡിവൈഎഫ്ഐ പ്രവർത്തകരാണ് എംഎൽഎയെ കയ്യേറ്റം ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എംഎൽഎയുടെ ഡ്രൈവർക്ക് മുഖത്ത് മർദനമേറ്റെന്നും ആരോപണമുണ്ട്.
നവകേരള സദസ്സിന്റെ ഭാഗമായി പെരുമ്പാവൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും സംഘത്തെയും യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇവരെ ഡിവൈഎഫ്ഐ പ്രവർത്തകർ തല്ലിച്ചതച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ സന്ദർശിക്കുന്നതിനിടെയാണ് എല്‍ദോസ് കുന്നപ്പിള്ളിയ്ക്കുനേരെ കയ്യേറ്റമുണ്ടായത്.

