ഹൈദരാബാദ്: എട്ടാം ക്ലാസുകാരിയെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. മൃതദേഹം കനാലിൽ തള്ളുകയും ചെയ്‌തു. ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം.
പീഡനത്തിനിരയായ പെൺകുട്ടി മൂന്നാം ക്ലാസ് വിദ്യാർഥിയും 12 വയസുള്ള രണ്ട് പ്രതികൾ ആറാം ക്ലാസിൽ പഠിക്കുന്നവരുമാണ്. മറ്റൊരു പ്രതി ഏഴാം ക്ലാസ് വിദ്യാർഥിയായ 13കാരനാണ്. കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതികളും ഒരേ സ്‌കൂളിലെ വിദ്യാർഥികളാണെന്നാണ് സൂചന. ഞായറാഴ്ച പഗിദ്യാലയിലാണ് സംഭവം നടന്നതെങ്കിലും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം ബുധനാഴ്ചയാണ് പുറംലോകമറിയുന്നത്.
പാർക്കിൽ കളിച്ചുകൊണ്ടിരുന്ന മകളെ കാണാതായെന്ന് കാട്ടി പെൺകുട്ടിയുടെ പിതാവ് ഞായറാഴ്ച പരാതി നൽകിയിരുന്നു. മുച്ചുമാരി പാർക്കിൽ വ്യാപക തിരച്ചിൽ നടത്തിയിട്ടും നാട്ടുകാരെ ചോദ്യം ചെയ്തതിട്ടും പെൺകുട്ടിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.തുടർന്ന് സ്നിഫർ ഡോഗാണ് കേസിൽ തുമ്പ് കണ്ടെത്തിയത്.
നായ നൽകിയ സൂചനകൾ പൊലീസിനെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളുടെ വീടുകളിലേക്കാണ് നയിച്ചത്. പ്രാഥമിക അന്വേഷണത്തിനൊടുവിൽ ആൺകുട്ടികൾ പിടിയിലായി. ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത‌് കൊലപ്പെടുത്തിയതായി ആൺകുട്ടികൾ സമ്മതിച്ചു. പെൺകുട്ടി മുച്ചുമാരി പാർക്കിന് സമീപം കളിക്കുന്നത് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതായി ഇവരുടെ മൊഴിയിൽ പറയുന്നു.
തങ്ങളുടെ കൂടെ കളിക്കാമെന്ന് പെൺകുട്ടിയെ മുച്ചുമാരി ജലസേചന പദ്ധതിക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന് ഭയന്നാണ് കൊല്ലാൻ തീരുമാനിച്ചത്. പിന്നീട് കുട്ടിയുടെ മൃതദേഹം സമീപത്തെ കനാലിൽ ഉപേക്ഷിച്ച് പ്രതികൾ ഓടിരക്ഷപ്പെടുകയും ചെയ്തു.
