ഐസി ബാലകൃഷ്‌ണൻ എംഎല്‍എയുടെ ഓഫീസ് ജീവനക്കാരും ഡിവൈഎഫ്‌ഐ പ്രവർത്തകരും തമ്മില്‍ കയ്യാങ്കളി. വയനാട് താളൂരിലാണ് സംഭവം.
ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎല്‍എ. ഡിവൈഎഫ്‌ഐ പ്രവർത്തകർ എംഎല്‍എയെ കരിങ്കൊടി കാണിച്ചു. പിന്നാലെയാണ് സംഘർഷമുണ്ടായത്. എൻഎം വിജയന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. തന്നെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഐസി ബാലകൃഷ്‌ണൻ എംഎല്‍എ പ്രതികരിച്ചു.
‘വണ്ടിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഡിവൈഎഫ്‌ഐ പ്രവർത്തകരും ഒരു സിപിഎം പ്രവർത്തകനും എനിക്കുനേരെ വന്നു. കരിങ്കൊടിയും അവരുടെ കൊടിയും കയ്യിലുണ്ടായിരുന്നു. ഇവർ എന്നെ തള്ളി വീഴ്‌ത്തി. എഴുന്നേല്‍ക്കാൻ നോക്കിയപ്പോള്‍ സാബു കുഴിമാളം എന്ന ഡിവൈഎഫ്‌ഐ പ്രവർത്തകൻ എന്നെ കൊടികെട്ടിയ വടിയുമായി തല്ലാൻ വരുന്നു. രക്ഷപ്പെടുത്താൻ നോക്കിയ എന്റെ ഗണ്‍മാനെ തല്ലിച്ചതച്ചു. എന്റെ ജീവന് പോലും അവർ ഭീഷണിയായിരിക്കുകയാണ് ‘, ഐസി ബാലകൃഷ്‌ണൻ പറഞ്ഞു.
സംഭവത്തില്‍ പരിക്കേറ്റ ഗണ്‍മാൻ സുദർശനെയും മൂന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകരെയും ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.