കോട്ടയം: മാളിയക്കടവ്-കോട്ടയം റൂട്ടിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനം. യൂണിഫോമും ഐഡി കാർഡും കൺസഷൻ കാർഡും സ്കൂൾ ബാഗും ഇല്ലാതെ എത്തിയ വിദ്യാർത്ഥിനിയുടെ കൺസഷൻ യാത്ര ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു മർദ്ദനം. ആക്രമണത്തിൽ കണ്ടക്ടർ പ്രദീപിന്റെ തലയ്ക്ക് പരുക്കേറ്റു.
കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ട് മാളിയക്കടവ് – കോട്ടയം റൂട്ടിൽ ഓടുന്ന തിരുനക്കര ബസിലാണ് സംഭവം. ടിക്കറ്റ് എടുത്തതിന് പിന്നാലെ കണ്ടക്‌ടർ വിദ്യാർത്ഥിനിയോട് കൺസഷൻ കാർഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യൂണിഫോമോ കൺസഷൻ കാർഡോ ഇല്ലാത്ത വിദ്യാർത്ഥിനി ബസിൽ നിന്ന് ഇറങ്ങി.
ഒരു മണിക്കൂറിന് ശേഷം ബന്ധുക്കൾക്കൊപ്പമെത്തി ബസ് തടഞ്ഞു നിർത്തി കണ്ടക്‌ടറെ മർദ്ദിക്കുകയായിരുന്നു. ബസിലെ കണ്ടക്‌ടർ പ്രദീപിനാണ് മർദ്ദനമേറ്റത്. ഹെൽമറ്റ് കൊണ്ടുള്ള അടിയിൽ പ്രദീപിന്റെ തല പൊട്ടിയിട്ടുണ്ട്.
