ന്യൂഡൽഹി: ജമ്മു കശ്മീരിൻ്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച് സുപ്രീംകോടതി. കശ്മീരിന് പ്രത്യേകപദവി അവകാശപ്പെടാനാകില്ല. രാഷ്ട്രപതി ഭരണസമയത്ത് പാർലമെൻ്റിന് തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്നും കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദചൂഢ് നിരീക്ഷിച്ചു. ജമ്മു കശ്മീരിൽ 2024 സെപ്റ്റംബർ 30-നകം തിരഞ്ഞെടുപ്പ് നടത്തണമെന്നും സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.
ജമ്മു-കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതിൽ 16 ദിവസം വാദം കേട്ടശേഷമാണ് വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയതാണ് അഞ്ചംഗ ഭരണഘടനാബെഞ്ച്. മൂന്ന് വിധികളാണ് ഉണ്ടായത്. രണ്ട് ജഡ്ജിമാർ പ്രത്യേക വിധികളെഴുതി. ആദ്യവിധി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റേതാണ്. ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഈ വിധിയോട് യോജിച്ചത്. സഞ്ജയ് കിഷൻ കൗളും സഞ്ജീവ് ഖന്നയും പ്രത്യേക വിധികളെഴുതിയത്. വിപുലമായ ബെഞ്ചിന്റെ പരിഗണനയിലേക്ക് വിടണമെന്ന് നേരത്തെ ആവശ്യമുയർന്നെങ്കിലും സുപ്രീം കോടതി അതിനു തയ്യാറായില്ല. ദീർഘകാലം കേന്ദ്രഭരണ പ്രദേശമായി ജമ്മു കശ്മീർ തുടരാൻ അനുവദിക്കില്ലെന്ന പരാമർശവും ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്നുണ്ടായി. അതേസമയം ജമ്മു കശ്മീരിൻ് സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രസർക്കാരും ഉറപ്പു നൽകിയിട്ടുണ്ട്.
2019 ഓഗസ്റ്റ് 5-നാണ് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട ഹർജികളിൽ പത്തര ദിവസമാണ് ഹർജിക്കാർ സുപ്രീം കോടതിയിൽ വാദം നടത്തിയത്. കേന്ദ്ര സർക്കാർ അഞ്ചര ദിവസവും. സീനിയർ അഭിഭാഷകരായ കപിൽ സിബൽ, ഗോപാൽ സുബ്രമണ്യം, രാജീവ് ധവാൻ, സഫർ മുഹമ്മദ് ഷാ, ദുഷ്യന്ത് ദാവെ, തുടങ്ങിയവരാണ് ഹർജിക്കാർക്ക് വേണ്ടി വാദം നിരത്തിയത്. രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി സംസ്ഥാനത്തെ മാറ്റിയതും ഹർജിക്കാർ ചോദ്യംചെയ്തിരുന്നു. ജമ്മു- കശ്മീർ ഭരണഘടനാ നിർമാണസഭയുടെ കാലാവധി 1957-ൽ അവസാനിച്ചതോടെ 370-ാം അനുച്ഛേദം ഇല്ലാതായെന്ന് ചില ഹർജിക്കാർ വാദിച്ചു. അതേസമയം, 1957- നുശേഷം 370-ാം വകുപ്പിന് സ്ഥിരസ്വഭാവം കൈവന്നെന്ന വാദവുമുണ്ട്. എന്നാൽ, 370-ാം വകുപ്പ് ഭരണഘടനയിൽ താത്കാലിക വകുപ്പായാണ് ഉൾക്കൊള്ളിച്ചതെന്നായിരുന്നു കേന്ദ്രസർക്കാർ വാദം.
വിധി വരുന്നതിന് മുമ്പ് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ എക്സിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും ചർച്ചയായി.ചില യുദ്ധങ്ങൾ തോൽക്കാൻ വേണ്ടിയുള്ളതാണെന്നായിരുന്നു അത്. വരും തലമുറയ്ക്ക് മനസിലാക്കാൻ വേണ്ടി അസ്വസ്ഥമായ വസ്തുതകൾ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതുണ്ടെന്നും കപിൽ സിബൽ കുറിച്ചു.

