തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. കലാപാഹ്വാനക്കുറ്റം ചുമത്തിയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. പൂജപ്പുര ജയിലിനു മുന്നിൽ നൽകിയ സ്വീകരണത്തിൽ നടത്തിയ പ്രസംഗത്തിലാണു നടപടി.
കേരള സർക്കാരിനും പൊലീസിനുമെതിരെ പ്രതിഷേധം സംഘടിപ്പിച്ചുവെന്നാണ് എഫ്.ഐ.ആറിൽ ആരോപിക്കുന്നത്. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിച്ചെന്നും പറയുന്നുണ്ട്. 12 പേർ പ്രതിപ്പട്ടികയിലുണ്ട്. കേസിൽ രണ്ടാം പ്രതിയാണ് രാഹുൽ. കണ്ടാലറിയുന്ന 200 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഫാസിസ്റ്റ് സർക്കാരിനെതിരായ പോരാട്ടം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരിന്നു. പിണറായി കിരീടം താഴെ വയ്ക്കണം. ജനങ്ങൾ പിന്നാലെയുണ്ട്. ഇനിയും സമരം കൊണ്ട് ജയിൽ നിറക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു.
നേരത്തെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ ഒൻപതു ദിവസത്തെ ജയിൽവാസത്തിനുശേഷം ബുധനാഴ്ചയാണു പുറത്തിറങ്ങിയത്.
