കൊച്ചി: ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ അതിഥി തൊഴിലാളിയുടെ മകളെ അങ്കമാലിയിൽ കണ്ടെത്തുമ്പോൾ, ഒപ്പമുണ്ടായിരുന്ന യുവാവ് കാമുകനെന്നു പൊലീസ്. മുർഷിദാബാദ് സ്വദേശിയായ ഇയാളുമായി പെൺകുട്ടി രണ്ടു വർഷത്തിലേറെയായി പ്രണയത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കാമുകനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് പെൺകുട്ടിയെ കാണാതാകുന്നത്. രാത്രി ഒൻപതു മണിയോടെയാണ് അങ്കമാലിയിൽനിന്ന് കാമുകനും മറ്റൊരാൾക്കും ഒപ്പം കണ്ടെത്തുകയായിരുന്നു. അങ്കമാലിയിൽ അതിഥിത്തൊഴിലാളികൾ താമസിക്കുന്നിടത്തു നിന്നാണ് കുട്ടിയെ കണ്ടുകിട്ടിയത്.

ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കടയിൽ സാധനം വാങ്ങാനായി പോയ പെൺകുട്ടിയെ ആറു മണിയായിട്ടും കാണാത്തതിനെത്തുടർന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

മാതാപിതാക്കൾ പരിസരങ്ങളിൽ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽനിന്ന് പെൺകുട്ടി നടന്നു പോകുന്നതിന്റെയും രണ്ടുപേർ പെൺകുട്ടിയെ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ബംഗാൾ സ്വദേശികളുടെ മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

You missed