പത്തനംതിട്ട: അടൂരിലെ വാഹനാപകടത്തിൽ ആർ.ടി.ഒ എൻഫോഴ്‌സ് മെന്റിന്റെ പരിശോധനാ റിപ്പോർട്ട് പുറത്ത്. കാർ ലോറിയിലേക്ക് മനപ്പൂർവം ഇടിച്ചു കയറ്റിയുണ്ടായതെന്നാണ് പരിശോധനാ റിപ്പോർട്ട്. കാർ അമിതവേഗത്തിൽ ആയിരുന്നുവെന്നും ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. തെറ്റായ ദിശയിൽ സഞ്ചരിച്ച കാറാണ് ലോറിയിലേക്ക് ഇടിച്ചുകയറിയത്.

അപകടത്തിൽ മരിച്ച ഹാഷിമും അനുജയും സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല. ലോറിയുടെ നിയമവിരുദ്ധമായ ക്രാഷ് ബാരിയറും അപകടത്തിന്റെ്റെ ആഘാതം കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നത് ഇതുകൊണ്ടാണ്. അപകടസ്ഥലവും വാഹനവും പരിശോധിച്ചുകൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

വ്യാഴാഴ്ച‌ രാത്രി പത്തുമണിയോടെ എം.സി റോഡിൽ പട്ടാഴിമുക്കിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.നൂറനാട് സ്വദേശിനി അനുജയും ചാരുംമൂട് സ്വദേശി ഹാഷിമുമാണ് മരിച്ചത്. തുമ്പമൺ നോർത്ത് വിഎച്ച്എസ്എസ് അധ്യാപികയായ അനുജ സഹ അധ്യാപകരുമായി വിനോദയാത്ര കഴിഞ്ഞു മടങ്ങി വരികയായിരുന്നു.

കുളക്കടയിൽ വെച്ചാണ് ഹാഷിം അനുജയെ കാറിൽ കയറ്റിയത്. കാറിൽ കയറി മിനിറ്റുകൾകകം അപകടം നടന്നതായി പൊലീസ് പറയുന്നു. കാറിൽ അനുജക്ക് മർദനമേൽക്കുന്നത് കണ്ടതായും ദൃക്സാക്ഷി മൊഴികളുണ്ടായിരുന്നു. കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാർ അമിതവേഗത്തിലായിരുന്നുവെന്ന് കണ്ടയ്നർ ലോറിയുടെ ഡ്രൈവർ ബംഗാൾ സ്വദേശി ഷാരൂഖ് പറഞ്ഞു.

ഹാഷിം അനുജൻ ആണെന്നാണ് അനുജ കൂടെയുണ്ടായിരുന്നവരോട് പറഞ്ഞത്. എന്നാൽ ഇരുവരും തമ്മിൽ പരിചയമുള്ളതായി അറിയില്ലെന്ന് രണ്ടുപേരുടെയും ബന്ധുക്കൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *