മമ്മൂട്ടി എന്നാൽ സിനിമാ പ്രേമികൾക്ക് അതൊരു വികാരമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഇടനെഞ്ചിൽ ഇടംപിടിച്ച മമ്മൂക്കയുടെ ജന്മദിനമാണ് ഇന്ന്. പ്രായം 72 ആയെങ്കിലും, മമ്മൂക്കയെ സംബന്ധിച്ച് അത് വെറും നമ്പർ മാത്രമാണ്. മലയാളികളുടെ മനസിൽ ഇന്നും പ്രായം കൂടാത്ത ഒരേയൊരു താരമാണ് പ്രിയപ്പെട്ട മമ്മൂക്ക.

അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയുടെ സെറ്റിൽ ചാക്കുവിരിച്ച് ഉറങ്ങുകയായിരുന്ന സത്യൻ മാഷിന്റെ കാലിൽ തൊട്ട് വണങ്ങി തുടങ്ങിയ യാത്രയാണ് മമ്മൂട്ടിയുടേത്. പിന്നീട് ആ ചെറുപ്പക്കാരൻ പകർന്നാടിയത് എത്ര കഥാപാത്രങ്ങൾ, എന്തെന്തു വേഷപ്പകർച്ചകൾ, എത്ര അംഗീകാരങ്ങൾ. നായകനായി അരങ്ങേറ്റം കുറിച്ച നാളുകളിൽ തന്നെ വ്യത്യസ്‍ത ശ്രേണിയിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കാനുള്ള അവസരം മമ്മൂട്ടിക്ക് ലഭിച്ചിരുന്നു. ആ സമയത്തെ പ്രധാന സംവിധായക-തിരക്കഥാ കൂട്ടുകെട്ടുകളിലെല്ലാം മമ്മൂട്ടിക്ക് ഹിറ്റുകളും ലഭിച്ചു. ജോഷി- ഡെന്നിസ് ജോസഫ്, ഐ വി ശശി- ടി ദാമോദരന്‍, കെ മധു എസ് എന്‍ സ്വാമി, ഹരിഹരന്‍- എംടി വാസുദേവന്‍ നായര്‍ എന്നിങ്ങനെ പോകുന്നു ആ കൂട്ടുകെട്ടുകൾ.

ഒരു പാട്ട് സീനിൽ വള്ളത്തിൽ പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരനായിട്ടായിരുന്നു മമ്മൂട്ടിയുടെ തുടക്കം. ഒരുപക്ഷെ അന്ന് ആരും വിചാരിച്ച് കാണില്ല ആ വള്ളത്തിൽ കയറി പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരൻ മലയാള സിനിമയുടെ അമരക്കാരനാകുമെന്ന്. ചിത്രത്തിലെ പൊടിമീശക്കാരന്റെ ചിത്രം മമ്മൂട്ടി തന്നെ അടുത്തിടെ സാമുഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് ശ്രദ്ധ നേടിയിരുന്നു. സ്വന്തം ജീവിതകഥ പറയുന്ന ‘ചമയങ്ങളില്ലാതെ’ എന്ന പുസ്തകത്തിൽ മമ്മൂട്ടി തന്നെ ആദ്യ സിനിമയെന്നു രേഖപ്പെടുത്തിയിരിക്കുന്നത് ‘അനുഭവങ്ങൾ പാളിച്ചകളാണ് ‘.

എം ടി വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന സിനിമയിലാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ ആദ്യമായി അഭിനയിച്ചത്. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. 1980 ൽ റിലീസ് ചെയ്ത ‘വിൽക്കാനുണ്ട് സ്വപ്നങ്ങളാണ്’ മമ്മൂട്ടി നടനായി അരങ്ങേറിയ ചിത്രം. ടൈറ്റിലിൽ ആദ്യം പേരു തെളിഞ്ഞതും ഈ സിനിമയിലാണ്. ഈ ചിത്രത്തിലെ മാധവൻകുട്ടിയെന്ന കഥാപാത്രത്തിൽ നിന്നുമാണ് മലയാള സിനിമയിലെ മമ്മൂട്ടി യുഗം ആരംഭിക്കുന്നത്.പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചു.

പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങൾ (മൂന്ന് ദേശീയ അവാർഡുകളും ഏഴ് സംസ്ഥാന പുരസ്‌കാരവും), ഫിലിം ഫെയർ പുരസ്‌കാരങ്ങൾ, കേരള- കാലിക്കറ്റ് സർവകലാശാലകളിൽ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ ഒട്ടേറെ പുരസ്‌കാരങ്ങൾ മമ്മൂക്ക സ്വന്തമാക്കി.മലയാളത്തിൽ ഏറ്റവുമധികം പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ സൂപ്പർ സ്റ്റാറും മമ്മൂട്ടിയാണ്. ലാൽജോസ്, അമൽ നീരദ്, ആഷിക് അബു, അൻവർ റഷീദ് ഇങ്ങനെ എഴുപതിലേറെ പുതുമുഖസംവിധായകരാണ് മമ്മൂട്ടി ചിത്രങ്ങളിലൂടെ സംവിധാനരംഗത്തെത്തിയത്. നവാഗതർക്കൊക്കെ മമ്മൂട്ടിയെന്ന നടൻ നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. എന്തുകൊണ്ട് ഇത്രയേറെ നവാഗതരെ പിന്തുണച്ചു എന്നു ചോദ്യത്തിന്, ”നവാഗത സംവിധായകർക്കൊപ്പം പ്രവർത്തിക്കുന്നത് എനിക്കെപ്പോഴും താൽപര്യമുള്ള കാര്യമാണ്. കാരണം രസകരമായതെന്തെങ്കിലും അവർക്ക് തങ്ങളുടെ കഥകളിലൂടെ പറയാനുണ്ടാവുമെന്ന് ഞാൻ കരുതുന്നു. എന്നെ സംബന്ധിച്ച് കഥയും തിരക്കഥയുമാണ് പ്രധാനം.” എന്നായിരുന്നു മഹാ നടന്റെ മറുപടി.

കേരളത്തിലെ പതിനാലു ജില്ലകളിലെ ഭാഷകളും ഭാഷാശൈലിയും തന്റെ കയ്യിൽ ഭദ്രമാണെന്ന് പലയാവർത്തി തെളിയിച്ചിട്ടുള്ള താരമാണ് മമ്മൂട്ടി. തൃശൂർക്കാരൻ പ്രാഞ്ചിയേട്ടൻ, കോട്ടയത്തുകാരൻ കുഞ്ഞച്ചൻ, വടക്കൻ വീരഗാഥയിലെ ചന്തു, ‘തിരോന്തരം’ മലയാളം പറയുന്ന രാജമാണിക്യം, ലൗഡ് സ്പീക്കറിലെ തോപ്രാംകുടിക്കാരൻ ഫിലിപ്പോസ്, ചട്ടമ്പിനാടിലെ പാതി മലയാളിയും പാതി കന്നടക്കാരനുമായ മല്ലയ്യ, പാലേരിമാണിക്യത്തിലെ മുരിക്കൻകുന്നത്ത് അഹമ്മദ് ഹാജി, വിധേയനിലെ ഭാസ്‌കരപട്ടേലർ, അമരത്തിലെ അച്ചൂട്ടി, കമ്മത്ത് & കമ്മത്തിലെ രാജ രാജ കമ്മത്ത്, പുത്തൻ പണത്തിലെ നിത്യാനന്ദ ഷേണായി എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും മമ്മൂക്കയുടെ കൈകളിൽ ഭദ്രം.

മൂന്നു ദേശീയ അവാർഡുകളും പത്മശ്രീയും നേടി ‘മഹാനടൻ’ എന്ന ഖ്യാതി നേടിയെടുത്ത വ്യക്തിത്വമാണ് മമ്മൂക്കയുടേത്. മികച്ച നടനുള്ള സംസ്ഥാന അവാർഡും മമ്മൂട്ടിയെ ആറ് തവണ തേടിയെത്തി. അഭിനയത്തിൽ 52 വർഷം പൂർത്തിയാക്കുകയാണ് മമ്മൂട്ടിയെന്ന പകരക്കാരനില്ലാത്ത ഇതിഹാസം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *