ന്യൂഡൽഹി: രാജ്യത്തിൻ്റെ പേര് ഇന്ത്യയെന്നതിൽ നിന്ന് ഭാരത് എന്നാക്കി മാറ്റാനുള്ള കേന്ദ്ര നീക്കങ്ങൾക്കിടെ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. സാമൂഹിക മാധ്യമമായ എക്സിൽ (ട്വിറ്റർ) പങ്കുവെച്ച കുറിപ്പിലാണ് പരിഹാസം.
ഇന്ത്യയെന്ന പേര് പ്രതിപക്ഷ സഖ്യം ഇട്ടതിന് പിന്നാലെയാണ് ഭാരതെന്ന പേര് മാറ്റൽ ഉണ്ടായത്. പ്രതിപക്ഷം സഖ്യത്തിന് ഭാരത് എന്ന് പേര് മാറ്റണം. അങ്ങനെ ചെയ്താൽ സർക്കാർ ബുദ്ധിശൂന്യമായ കളി അവസാനിപ്പിക്കുമെന്നും ശശി തരൂർ പറഞ്ഞു.

ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കൾക്കു രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചതോടെയാണ് പേരുമാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങൾ പടർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തൊനീഷ്യ യാത്ര സംബന്ധിച്ചു വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ “പ്രൈംമിനിസ്റ്റർ ഓഫ് ഭാരത് എന്നാക്കിയതോടെ ചർച്ച ചൂടുപിടിച്ചു.