മല്ലപ്പള്ളി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊല്ലം ഭദ്രാസനാധിപനായിരുന്ന സഖറിയാസ് മാർ അന്തോണിയോസ് കാലം ചെയ്തു. ആനിക്കാട് പെരുമ്പെട്ടിമൺ മാർ അന്തോണിയോസ് ദയറായിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഹൃദയരോഗ സംബന്ധമായി ദീർഘകാലമായി ചികിത്സയിലായിരുന്നു.
കൊല്ലം ജില്ലയിലെ പുനലൂരിൽ ഡബ്ല്യുസി എബ്രഹാമിന്റെയും മറിയാമ്മയുടെയും മകനായി 1946 ജൂലൈയിലാണ് മാർ അന്തോണിയോസ് ജനിച്ചത്.1989 ഡിസംബറിൽ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991 ഏപ്രിൽ 30-ന് മെത്രാപ്പോലീത്തയായി. കൊച്ചി ഭദ്രാസനാധിപനായിരുന്ന മാർ അന്തോണിയോസ് 2009 മുതൽ കൊല്ലം ഭദ്രാസന മെത്രാപ്പോലിത്തയായി ചുമതലയേറ്റു. 2022 നവംബറിൽ സ്ഥാനത്യാഗം ചെയ്തു.
അഖില മലങ്കര മാർത്തമറിയം വനിതാ സമാജം, സ്ലീബാദാസ സമൂഹം എന്നിവയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലധികം മെത്രാപ്പോലീത്തയായി പ്രവർത്തിച്ച മാർ അന്തോണിയോസ് വിദേശ നാടുകൾ സന്ദർശിച്ചിട്ടില്ല. പാസ്പോർട്ടില്ലാത്ത ബിഷപ്പ് ലളിത ജീവിതത്തിലൂടെ ശ്രദ്ധേയനായിരുന്നു.