തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കാൻ 5 അംഗ സമിതിക്ക് കേരള സർവകലാശാല രൂപം നൽകി. സിൻഡിക്കേറ്റ് അംഗങ്ങളായ വി നൗഷാദ്, സിബി സി ബാബു, എസ് പ്രേമ, വിനോദ്കുമാർ ടിജി നായർ, വൈ അഹമ്മദ് ഫസിൽ എന്നിവരാണ് സമിതിയംഗങ്ങൾ.
സിന്‍ഡിക്കറ്റ് അംഗം ആര്‍എസ് ശശികുമാര്‍ വിസി ഡോ. മോഹനന് കുന്നുമ്മലിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രബന്ധത്തിലെ ക്രമക്കേടുകള്‍ പ്രാഥമികമായി പരിശോധിക്കുവാന്‍ ഉപസമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ചിന്ത കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന പ്രബന്ധമാണ് വിവാദത്തിനാധാരം.
പ്രബന്ധത്തില്‍ വ്യാപകമായ തെറ്റുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതി ഗവര്‍ണര്‍ സര്‍വകലാശാലയ്ക്ക് കൈമാറിയിട്ടും മേല്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുള്ളതായി ബോധ്യപ്പെട്ടാല്‍ പിഎച്ച്ഡി ബിരുദം സസ്പെന്‍ഡ് ചെയ്ത് വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ശശികുമാര്‍ വിസിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടത്.
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വിഖ്യാത കവിതയായ ‘വാഴക്കുല’ മറ്റൊരു പ്രശസ്ത കവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്റേതാണെന്ന് പ്രബന്ധത്തില്‍ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. കൂടാതെ വൈലോപ്പിള്ളി എന്നെഴുതേണ്ടതിനു പകരം ‘വൈലോപ്പള്ളി’ എന്നുമായിരുന്നു എഴുതിയിരുന്നത്. കൂടാതെ ബോധി കോമണ്‍സ് എന്ന വെബ്സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് പ്രബന്ധം തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

