തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി ഹിമാചൽ പ്രദേശ് സർക്കാരിൽ നിന്ന് കേരളത്തിലേക്ക് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി നടത്തിയ ഉന്നതതല ചർച്ചകളെ തുടർന്നാണ് അനുകൂല തീരുമാനം ഉണ്ടായത്. നേരത്തെ തമിഴ്‌നാടിന് നൽകാൻ നിശ്ചയിച്ചിരുന്ന വൈദ്യുതി വിഹിതത്തിൽ നിന്ന് ഒരു ഭാഗം വെട്ടിച്ചുരുക്കിയാണ് കേരളത്തിന് കൈമാറാൻ ധാരണയായിട്ടുള്ളത്.

എൻടിപിസിയിൽ നിന്ന് അമിത നിരക്ക് നൽകി ഉടനടി വൈദ്യുതി വാങ്ങില്ലെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. യൂണിറ്റിന് 30 രൂപ വരെ നൽകി വൈദ്യുതി വാങ്ങാനുള്ള സർക്കാർ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും, സർചാർജ് ഇനത്തിൽ വൻ തുക ജനങ്ങളിൽ നിന്ന് ഈടാക്കേണ്ടി വരുമെന്ന തിരിച്ചറിവിലാണ് കെഎസ്ഇബിയും സർക്കാരും ഈ നീക്കത്തിൽ നിന്ന് പിന്മാറിയത്. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് പൊതുജനങ്ങൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര വിഹിതവും പവർ എക്സ്ചേഞ്ചിൽ നിന്നുമുള്ള വൈദ്യുതിയുമായി 240 മെഗാവാട്ട് അധികമായി സംസ്ഥാനത്ത് ലഭിച്ചു തുടങ്ങിയത് വലിയ ആശ്വാസമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *