തിരുവല്ല: പരുമലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചുകിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമം. നഴ്‌സിന്റെ വേഷം ധരിച്ചെത്തിയാണ് കൊലപാതക ശ്രമം നടത്തിയത്. സംഭവത്തിൽ യുവതിയുടെഭർത്താവിന്റെ സുഹൃത്തായ പുല്ലുകുളങ്ങര സ്വദേശി അനുഷ (25) യെ പോലീസ് പിടികൂടി. കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹ (24)യ്ക്ക് നേരെയാണ് അക്രമം ഉണ്ടായത് .
വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. അനുഷയ്ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.നേഴ്സിന്റെ വേഷംധരിച്ച് ആശുപത്രിയിൽ പ്രവേശിച്ച അനുഷ ഒഴിഞ്ഞ സിറിഞ്ചിലൂടെ യുവതിയുടെ ഞരമ്പിൽ വായു കുത്തിവെച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. യുവതിയ്ക്ക് ഹൃദയാഘാതമുണ്ടായെങ്കിലും ഇപ്പോൾ അപകടനില തരണംചെയ്തതായാണ് വിവരം.
യുവതി കിടന്നിരുന്ന മുറിയിൽനിന്ന് പ്രതി ഇറങ്ങിപ്പോകുന്നത് കണ്ട ജീവനക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന് ഇവരെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് പുളിങ്കീഴ് പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
യുവതിയെ ഇല്ലാതാക്കാനാണ് ഇവർ കൊലപാതകത്തിന് ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. രക്തധമനികളിൽ വായു കടക്കുന്നതോടെ ഉണ്ടാകുന്ന ‘എയർ എംബോളിസം’ എന്ന അവസ്ഥ മൂലം ഹൃദയാഘാതം സംഭവിക്കാൻ ഇടയുണ്ട്. ഇതു മനസ്സിലാക്കിയാണ് ഫാർമസിസ്റ്റ് കുടിയായ യുവതി കൊലപാതകത്തിന് ശ്രമിച്ചതെന്നാണ് സൂചന. ഇവരുടെ കൈയ്യിൽനിന്ന് സിറിഞ്ചും പിടികൂടിയിട്ടുണ്ട്.