തൃശൂര്‍: ഏഴു വിദ്യാര്‍ഥികള്‍ അടക്കം എട്ടുപേരുടെ ജീവന്‍ നഷ്ടമായ കൈപ്പമംഗലം വാഹനാപകടത്തില്‍ ലോറി ഡ്രൈവര്‍ പിടിയില്‍. പൂനെ സ്വദേശി ദൂക്കാറാം കാംബ്ലെ ആണ് പിടിയിലായത്. കൈപ്പമംഗലം മൂന്നുപീടികയില്‍ സംശയാസ്പദമായി കണ്ട ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുക്കുമെന്ന് തൃശൂര്‍ റൂറല്‍ എസ്പി മുഹമ്മദ് നദീം നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ അപകടത്തിന് കാരണമായത് ലോറി ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നാണ് കണ്ടെത്തലെന്ന് റൂറല്‍ എസ്പി പറഞ്ഞു. അലക്ഷ്യമായി ലോറി റോഡില്‍ പാര്‍ക്ക് ചെയ്ത ഡ്രൈവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

അപകടം നടന്ന സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതാണെന്നും റൂറല്‍ എസ്പി വ്യക്തമാക്കി. നിര്‍മാണം നടക്കുന്ന ദേശീയപാതയില്‍ ഹൈവേ അതോറിറ്റിയും കരാറുകാരും ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അപകടത്തില്‍ സേലം സ്വദേശി വിശ്വ, സന്തോഷ്, മധുര സ്വദേശി പ്രസന്ന, മുരളീകൃഷ്ണന്‍, സൂര്യ, യുവസഞ്ജിത്, ഡിണ്ടിഗല്‍ സ്വദേശി ജോഷ്വ, ജീവ എന്നിവരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *