കൊച്ചി: വാഹനങ്ങളില്‍ ചട്ടവിരുദ്ധമായി നടത്തുന്ന മോഡിഫിക്കേഷനുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഒന്നിലധികം നിയമലംഘനങ്ങള്‍ ഉണ്ടെങ്കില്‍ ഓരോന്നിനും വെവ്വേറെ 5000 രൂപ വീതം പിഴ ഈടാക്കണമെന്ന് കോടതി വ്യ്ക്തമാക്കി. പ്രളയ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വാഹനത്തിന് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതില്‍ കോടതി കടുത്ത അസന്തുഷ്ടി രേഖപ്പെടുത്തി.

പ്രമുഖ ജീപ്പ് മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ചിത്രങ്ങളും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ടും കോടതി പരിശോധിച്ചു. ഈ വാഹനത്തില്‍ ആറ് അധിക ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിന് 5000 രൂപയും, പിയുസി സംബന്ധമായ ലംഘനത്തിന് 2000 രൂപയുമാണ് ആകെ പിഴ ചുമത്തിയിരുന്നത്. അനധികൃതമായി ഘടിപ്പിച്ച ആറ് ലൈറ്റുകള്‍ക്ക് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയത് അപര്യാപ്തമാണെന്ന് കോടതി വ്യക്തമാക്കി. പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴയിട്ടതിനാണ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം നല്‍കിയതെന്ന റിപ്പോര്‍ട്ടുകളെ ചൂണ്ടിക്കാണിച്ചാണ്, നിലവിലെ പിഴത്തുക പോരെന്ന നിലപാട് കോടതി ആവര്‍ത്തിച്ചത്.

അനുവദനീയമായതില്‍ കൂടുതല്‍ ലൈറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കാന്‍ പാടില്ല. അതിതീവ്ര വെളിച്ചമുള്ള എല്‍ഇഡി ലൈറ്റുകളും കളര്‍ ലൈറ്റുകളും കര്‍ശനമായി നിരോധിച്ചിരുന്നു. ഇവ കാല്‍നടയാത്രക്കാരുടെയും എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളുടെയും കാഴ്ച മറച്ച് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കോടതി വിലയിരുത്തി.

വീതിയേറിയ ടയറുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കണം. അമിത ശബ്ദവും തീയും പുറന്തള്ളുന്ന സൈലന്‍സറുകള്‍ അപകടസാധ്യത ഉണ്ടാക്കുന്നതിനാല്‍ ഇവ കര്‍ശനമായി നിയന്ത്രിക്കണം.

റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാത്തരം മോഡിഫിക്കേഷനുകള്‍ക്കുമെതിരെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി കര്‍ശന നടപടി സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ പുരോഗതി അടുത്ത മാസം ഏഴിന് കോടതിയെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *