ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പുന്നമടക്കായലില്‍ പൂര്‍ത്തിയായി. 22 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ മൊത്തം 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് മുഖ്യമന്ത്രി വിഡി സതീശന്‍ ജലമേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ശേഷം വള്ളങ്ങളുടെ മാസ് ഡ്രില്ലും തുടര്‍ന്ന് ചുണ്ചന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ്, ഫൈനല്‍ മത്സരങ്ങള്‍ നടക്കും. കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കും.

ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധിയാണ്. കെഎസ്ഇബി ക്യാഷ് കൗണ്ടറുകളും പ്രവര്‍ത്തിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

ആലപ്പുഴ നഗരത്തില്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ കോടതിപ്പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകിട്ട് ആറ് മണിവരെ കെഎസ്ആര്‍ടിസി ബസുകള്‍ ആലപ്പുഴ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കില്ല. വള്ളംകളി കാണാനെത്തുന്നവര്‍ക്കായി റിക്രിയേഷന്‍ ഗ്രൗണ്ടിലും, ആലപ്പുഴ ബീച്ച് പോലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിനു താഴെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാണികളുടെ യാത്രാസൗകര്യത്തിനായി പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആര്‍ടിസി പ്രത്യേക ഫീഡര്‍ സര്‍വീസുകള്‍ നടത്തും. എറണാകുളം, കൊല്ലം, ചങ്ങനാശ്ശേരി ഭാഗങ്ങളില്‍ നിന്നെത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്കായി പ്രത്യേക യാത്രാവഴികളും ക്രമീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *