അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി(68) അന്തരിച്ചു. റോസാരിയോയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്. കുറച്ചുകാലമായി അസുഖ ബാധിതനായിരുന്നു ജോര്‍ജ് മെസ്സി. മെസ്സിയുടെ മാനേജര്‍ കൂടിയായ ജോര്‍ജ് മെസ്സി കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാല്‍ ചികിത്സയിലായിരുന്നു. ലോകകപ്പ് സമയത്തും ജോര്‍ജ് മെസ്സിയുടെ രോഗം മൂര്‍ച്ഛിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മെസ്സിയുടെ ഫുട്ബോൾ കരിയറിലെ ഏറ്റവും വലിയ കരുത്തായിരുന്നു ജോർജ് മെസ്സി. കളിക്കളത്തിനപ്പുറം മകന്റെ ഔദ്യോഗിക സഹായിയായും ബിസിനസ്സ് കാര്യങ്ങളുടെ മാനേജറായും പ്രവർത്തിച്ചിരുന്നത് അദ്ദേഹമായിരുന്നു.റോസാരിയോയിൽ ആണ് ജോർജ് മെസ്സിയുടെ ജനനം. സ്റ്റീൽ ഫാക്ടറിയില്‍ മാനേജരായി ജോലി ചെയ്യുന്നതിനിടെയാണ് മകന്റെ ഫുട്ബോൾ പ്രതിഭ തിരിച്ചറിഞ്ഞത്. പിന്നീട് ജീവിതം പൂര്‍ണമായും മകനായി മാറ്റിവയ്ക്കുകയായിരുന്നു.

മകന്റെ കരിയറിലെ സുപ്രധാന കരാറുകൾ ചർച്ച ചെയ്ത് ഉറപ്പിച്ചതും ഫുട്ബോൾ ലോകത്തെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചതും ജോര്‍ജ് ആയിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലേക്ക് വരാന്‍ പലപ്പോഴും തയാറായിരുന്നില്ല. സെലിയ കുക്കിറ്റിനിയാണ് ഭാര്യ. റോഡ്രിഗോ, മാറ്റിയാസ്, ലയണല്‍, മരിയ സോൾ എന്നിവരാണ് മക്കൾ. ജോർജ് മെസ്സിയുടെ വേർപാടിൽ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരും പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.


