സംസ്ഥാനത്തെ കോളജുകളിലെ റാഗിങ്ങും അക്രമങ്ങളും തടയുന്നതിനായി ‘സിദ്ധാര്‍ഥന്‍ സ്റ്റുഡന്റ് ഡിസ്ട്രസ്സ് ആപ്പ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ക്യാംപസുകളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ സിദ്ധാര്‍ഥന്‍ ആന്റി റാഗിങ് ആന്‍ഡ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ആക്ട് നടപ്പിലാക്കുമെന്നും ബജറ്റില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ റാഗിങിനെ തുടര്‍ന്ന് മരിച്ച സിദ്ധാര്‍ഥന്റെ പേരിലാണ് പദ്ധതി.

ക്യാംപസുകളില്‍ സ്റ്റുഡന്റ് ഡൈവേഴ്സിറ്റിക്ക് മുന്‍ഗണന നല്‍കുമെന്നും ജെഎന്‍യു മോഡലില്‍ ഇന്ത്യയുടെ പരിച്ഛേദമായി ക്യാംപസുകളെ മാറ്റുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ കോളജുകളില്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാനും പരിഹരിക്കാനും കോളജുകളില്‍ ഓംബുഡ്‌സ്മാന്‍ സംവിധാനവും, അമിത രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാന്‍ അക്കാഡമിക് കൗണ്‍സില്‍ രൂപീകരിക്കുമെന്നും ബിരുദധാരികള്‍ക്ക് ജോലി ലഭ്യത ഉറപ്പാക്കുന്ന ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്‌സുകളും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2024 ഫെബ്രുവരിയിലാണ് പൂക്കോട് വെറ്ററിനറികോളജിലെ വിദ്യാര്‍ഥിയായിരുന്ന ജെ എസ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ഥന്‍ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ക്കും ആള്‍ക്കൂട്ട വിചാരണയ്ക്കും ഇരയായിരുന്നതായി കോളജിലെ ആന്റി റാഗിങ് സ്‌ക്വാഡ് സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *