പത്തനംതിട്ട: പത്തനംതിട്ടയിൽനിന്ന് ഒന്നര വർഷത്തോളമായി കാണാതായ നൗഷാദിനെ ഒടുവിൽ കണ്ടെത്തി. കൊല്ലപ്പെട്ടെന്ന് ഭാര്യ അഫ്സാന മൊഴി നല്കിയ നൗഷാദിനെ തൊടുപുഴയ്ക്ക് അടുത്ത് തൊമ്മന്‍കുത്തില്‍ നിന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു.

മകനെ കാണാനില്ലെന്ന് നൗഷാദിന്റെ അച്ഛന് വണ്ടാനിമഠം പടിഞ്ഞാറ്റേതില്‍ അഷറഫ് പൊലീസിന് നല്കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. ഇവര്‍ വാടകയ്ക്ക് താമസിച്ച വടക്കടത്തുകാവ് പരുത്തിപ്പാറ വീടും പരിസരവും പൊലീസ് പരിശോധിച്ചെങ്കിലും മൃതദേഹാവശിഷ്ടം കണ്ടെത്താനായില്ല.

തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് ആശുപത്രിയില്‍ നൗഷാദിനെ കണ്ടതായി ചോദ്യം ചെയ്യലിനിടയില്‍ അഫ്സന പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിസരത്തെ സിസിടിവികള്‍ പരിശോധിച്ചെങ്കിലും നൗഷാദിനെ കണ്ടെത്താനായില്ല.

നിരന്തരം മാറ്റിമാറ്റിപ്പറഞ്ഞിരുന്ന അഫ്സാനയുടെ മൊഴി വിശദമായി പരിശോധിച്ച പൊലീസ് സംഘം, യുവതി പറയുന്നത് പൂര്‍ണമായും കളവാണെന്ന നിഗമനത്തിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നൗഷാദ് ജീവനോടെ ഉണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിന് ഉടലെടുത്തത്.

കോന്നി ഡിവൈ.എസ്.പി രാജപ്പൻ റാവുത്തർ, കൂടൽ സർക്കിൾ ഇൻസ്പെക്ടർ പുഷ്പകുമാർ, എസ്.ഐ. ഷെമിമോൾ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. വ്യാഴാഴ്ചയാണ് അഫ്സാനയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.അഫ്സാനയെ കോടതി റിമാൻഡ് ചെയ്തു.