പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായിരുന്ന കെ റെയിലുമായി പുതിയ സര്‍ക്കാര്‍ മുന്നോട്ടുപോകുമോ അതോ വേണ്ടെന്ന് വെയ്ക്കുമോ എന്ന് ഇന്ന് അറിയാം. വി ഡി സതീശന്‍ സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭ യോഗം രാവിലെ ചേരുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് കെ റെയിലില്‍ തീരുമാനം എന്താകും എന്നതാണ്. കെ റെയിലുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങള്‍ വി ഡി സതീശന്‍ സര്‍ക്കാര്‍ റദ്ദാക്കിയേക്കും എന്നാണ് സൂചന. ഇന്ന് രാവിലെ 9 മണിക്കാണ് മന്ത്രിസഭ യോഗം ചേരുക. അതേസമയം വി ഡി സതീശന്‍ സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി എങ്ങനെ നേരിടണമെന്നതിലും തീരുമാനം ഉണ്ടായേക്കും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്റെ കരടും പരിശോധിക്കും.

കെ റെയില്‍ പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ സര്‍ക്കാര്‍ തന്നെ ഔദ്യോഗികമായി വലിച്ചെറിയാന്‍ തീരുമാനമെടുത്തേക്കും. പിണറായി സര്‍ക്കാര്‍ കെ റെയില്‍ പദ്ധതി അവതരിപ്പിച്ച അന്നുമുതല്‍ യു ഡി എഫ് നേതാക്കള്‍ പൂര്‍ണമായി എതിര്‍ത്ത പദ്ധതിയാണ് സില്‍വര്‍ ലൈന്‍. ഇതുമായി ബന്ധപ്പെട്ട് പലയിടത്തും സര്‍ക്കാര്‍ സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ പിഴുതെറിഞ്ഞതും ഇതേ യു ഡി എഫ് നേതാക്കളായിരുന്നു.

അതുകൊണ്ടുതന്നെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച നിര്‍ണായക തീരുമാനമുണ്ടായേക്കും. പദ്ധതി വിജ്ഞാപനം ചെയ്തുകൊണ്ടുള്ള 2020 ലെ ഉത്തരവും അതിനു പിന്നാലെ പുറപ്പെടുവിച്ച ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനവും റദ്ദാക്കാനാണ് നിലവില്‍ സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *