നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ഥികളില്‍ 38 ശതമാനം പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍. 863 സ്ഥാനാര്‍ത്ഥികളില്‍ 324 പേര്‍ക്കെതിരെയാണ് കേസുകളുള്ളത്. സ്ഥാനാര്‍ത്ഥികളുടെ സത്യവാങ്മൂലം വിശകലനം ചെയ്ത് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും (എഡിആര്‍) കേരള ഇലക്ഷന്‍ വാച്ചും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 928 സ്ഥാനാര്‍ത്ഥികളില്‍ 355 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. 38 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെയും തോത്. എന്നാല്‍ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ നേരിടുന്ന സ്ഥാനാര്‍ത്ഥികളുടെ അനുപാതം 2021 നെ അപേക്ഷിച്ച് ഇത്തവണ വര്‍ധിച്ചു. 2021 ല്‍ സ്ഥാനാര്‍ഥികളില്‍ 18 ശതമാനത്തിന് എതിരെ ആയിരുന്നു കേസെങ്കില്‍ ഇത്തവണ അത് 23 ശതമാനമായി ഉയര്‍ന്നു. 201 പേരാണ് ഗുരുതര ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പേരിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. കോണ്‍ഗ്രസിന്റെ 85 സ്ഥാനാര്‍ത്ഥികളില്‍ 72 പേര്‍ (85%) ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളില്‍ 84 ശതമാനവും ക്രിമിനല്‍ കേസ് പ്രതികളാണ്. കേരള കോണ്‍ഗ്രസ് (75%), സിപിഎം (66%), ബിജെപി (63%), സിപിഐ (54%). എന്‍സിപി, കേരള കോണ്‍ഗ്രസ് (ബി), കേരള കോണ്‍ഗ്രസ് (ജേക്കബ്) തുടങ്ങി എല്ലാ സ്ഥാനാര്‍ത്ഥികളും ക്രിമിനല്‍ കേസുകള്‍ ഉള്ളവരാണ്.

ഗുരുതര ക്രിമിനല്‍ കേസുകളിലും മുന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ്. കോണ്‍ഗ്രസിന്റെ 71 ശതമാനം സ്ഥാനാര്‍ഥികളും ഇത്തരം കേസുകളില്‍ പ്രതികളാണ്. മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളില്‍ 52 ശതമാനവും, ബിജെപി സ്ഥാനാര്‍ഥികളില്‍ 42 ശതമാനത്തിന്റെ പേരിലും ഗുരുതര ക്രിമിനല്‍ കേസുകളുണ്ട്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കേസുകളില്‍ 15 സ്ഥാനാര്‍ഥികള്‍ പ്രതികളാണ്. ഇതില്‍ ഒരാള്‍ക്കെതിരെ ആവര്‍ത്തിച്ചുള്ള ബലാത്സംഗത്തിന്റെ പേരിലും കേസുണ്ട്. നാല് സ്ഥാനാര്‍ഥികള്‍ കൊലക്കേസ് പ്രതികളാണ്. 13 പേര്‍ക്കെതിരെ വധശ്രമത്തിനും കേസുകളുണ്ട്. സ്ഥാനാര്‍ഥികളില്‍ വലിയൊരു വിഭാഗം വലിയ സാമ്പത്തിക സ്വാധീനമുള്ളവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളില്‍ 50 ശതമാനം മുതല്‍ 100 ശതമാനം വരെ സ്ഥാനാര്‍ഥികള്‍ വരെ കോടിപതികളാണ്.

സ്ഥാനാര്‍ഥികളില്‍ 48 ശതമാനം പേര്‍ അഞ്ചാം ക്ലാസ് മുതല്‍ 12 -ാം ക്ലാസ് വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. 46 ശതമാനം ബിരുദധാരികളാണ്. പ്രായം കണക്കാക്കിയാല്‍ സ്ഥാര്‍ഥികളില്‍ 58 ശതമാനവും 41 നും അറുപതിനും ഇടയിലുള്ളവരാണ്. സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറവാണെന്നും പട്ടിക വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed