ഡോ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരൻ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. മറ്റന്നാൾ ശിക്ഷ വിധിക്കും. പൊലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ദ്ധർ, ചികിത്സിച്ച ഡോക്ടർമാർ തുടങ്ങി എഴുപതിലധികം സാക്ഷികളെയാണ് കേസിന്റെ ഭാഗമായി വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളും ഹാജരാക്കിയിരുന്നു.

പ്രതിക്ക് ഉയർന്ന ശിക്ഷ നൽകണമെന്ന് വന്ദനയുടെ പിതാവ് കെ ജി മോഹൻദാസ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പൂർണമായ വിശ്വാസമുണ്ടെന്നും വന്ദനയുടെ പിതാവ് പറഞ്ഞു. 27ഓളം തവണയാണ് മോളെ മാരകമായി കുത്തി പരുക്കേൽപ്പിച്ചത്. പ്രാണരക്ഷാർഥം ചുറ്റിനും ഓടി നടന്ന് എല്ലാവരെയും സഹായത്തിന് വിളിച്ചിട്ടും ആരും സഹായിച്ചില്ല – അദ്ദേഹം പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായ കേസായി ഇത് പരിഗണിച്ച് പ്രതിക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.


