വാണിജ്യാവശ്യത്തിനായുള്ള പാചകവാതക സിലിൻഡറുകളുടെ ലഭ്യത നിലച്ചതോടെ സംസ്ഥാനത്ത് ഹോട്ടലുകൾ അടഞ്ഞുതുടങ്ങി. ഐ.ഒ.സി., ബി.പി.സി.എൽ. എന്നീ പ്രധാന കമ്പനികൾ കഴിഞ്ഞ ദിവസങ്ങളിലേതിനു സമാനമായി വാണിജ്യ സിലിൻഡറുകൾ നിറയ്ക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. എച്ച്.പി.സി.എൽ. വാണിജ്യാവശ്യത്തിനായുള്ള സിലിൻഡർ നിറയ്ക്കുന്നത് നാമമാത്രമായി തുടരുന്നുണ്ട്.

ബുധനാഴ്‌ചമാത്രം സംസ്ഥാനത്തെ 20 ശതമാനത്തോളം ഹോട്ടലുകൾ അടഞ്ഞുകിടന്നെന്നാണ് കണക്ക്. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ സ്റ്റോക്ക് തൃപ്തികരമാണെന്നാണ് വിതരണത്തിന്റെ 52 ശതമാനവും നടത്തുന്ന ഐ.ഒ.സി.യുടെ പ്രതികരണം. എന്നാൽ, ബുക്കിങ്ങിൽ തടസ്സം നേരിടുന്നുണ്ടെന്ന് ഉപഭോക്താക്കൾ പറയുന്നു. വിതരണം നിലച്ചതോടെ ഹോട്ടൽമേഖലയിലെ സംഘടനകളുമായി പെട്രോളിയം കമ്പനി പ്രതിനിധികൾ ചർച്ചനടത്തി.

നിലവിലെ സ്ഥിതിക്ക് മാറ്റമുണ്ടാകുമോയെന്നതിൽ യാതൊരു ഉറപ്പുമുണ്ടായില്ല. വാണിജ്യാവശ്യത്തിനായുള്ള സിലിൻഡറുകളുടെ വിതരണം ആശുപത്രികൾ അടക്കമുള്ള അത്യാവശ്യമേഖലകളിലേക്ക് മാത്രമാക്കാനാണ് കേന്ദ്രസർക്കാരിന്റെ നിർദേശമെന്നും ഹോട്ടലുകൾക്ക് ഉടനെ വിതരണം ഉണ്ടാകില്ലെന്നും കമ്പനികൾ അറിയിച്ചു. ചില സ്വകാര്യ ഏജൻസികൾ വഴി കരിഞ്ചന്തയിൽ ഇരട്ടിവിലയ്ക്ക് സിലിൻഡർ വിൽപ്പന നടക്കുന്നതായും പരാതിയുണ്ട്.


