പെന്‍ഷന്‍ 3000 രൂപയാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കോണ്‍ഗ്രസിന്റെ അഞ്ചിന ഗ്യാരന്റി നടപ്പാകാത്ത പ്രഖ്യാപനമാണ്. പെന്‍ഷന്‍ 600 രൂപ പോലും കൊടുക്കാത്തവരാണ് 3000 രൂപ കൊടുക്കുമെന്ന് പറയുന്നതെന്ന് ബാലഗോപാല്‍ പരിഹസിച്ചു. സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമെന്ന് ഇനി പറയരുത്. കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര വലിയ പ്രഖ്യാപനമല്ലെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

ഖജനാവിൽ പൂച്ചപെറ്റു കിടക്കുന്നുവെന്ന് പറയുന്നവരാണ് വിഡി സതീശനും കൂട്ടരും. ഇനി കേരളത്തിന്റെ ധനസ്ഥിതി മോശമെന്ന് പറയരുത്. 600 രൂപയുടെ പെൻഷൻ 18 മാസം യു ഡി എഫ് ഭരണകാലത്ത് കുടിശ്ശികയായിരുന്നു. യു ഡി എഫ് പ്രഖ്യാപനം നടപ്പാകുന്നതല്ലെന്ന് ജനങ്ങൾക്ക് അറിയാമെന്നും മന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു.

കട്ടപ്പുറത്തായ കെഎസ്ആർടിസി ബസുകൾ ഓടി തുടങ്ങിയത് ഈ സർക്കാരിൻ്റെ കാലത്താണ്. കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകിയതും എൽ ഡി എഫ് സർക്കാരാണെന്നും മന്ത്രി കെ എൻ ബാല​ഗോപാൽ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര,കോളജ് വിദ്യാര്‍ഥിനികൾ‍ക്ക് പ്രതിമാസം 1000 രൂപ, ക്ഷേമപെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും,ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ഒരു കുടുംബത്തിന് 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ പദ്ധതികളാണ് കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You missed