ആലപ്പുഴ പെരുമ്പളം ദ്വീപ് നിവാസികളുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് ഇന്ന് സ്വപ്നസാക്ഷാത്കാരം. വേമ്പനാട് കായലിന് നടുവിൽ ഒറ്റപ്പെട്ട് കഴിയുകയായിരുന്ന പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കായലിന് കുറുകെ നിർമിച്ച കേരളത്തിലെ ഏറ്റവും വലിയ നീളം കൂടിയ പാലമാണ് പെരുമ്പളം പാലം. ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെ.എൻ ബാലഗോപാൽ, സജി ചെറിയാൻ, പി. പ്രസാദ് എന്നിവരും മറ്റ് പ്രമുഖരും പങ്കെടുത്തു.

നാല് വശവും കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപുകാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനും യാത്രാദുരിതത്തിനുമാണ് അറുതിയായത്. ദ്വീപ് നിവാസികൾക്ക് ഇനി നേരിട്ട് എറണാകുളത്തും ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും യാത്ര ചെയ്യാം. പെരുമ്പളം ദ്വീപിലേക്ക് ബസുകൾ എത്തുന്നതോടെ യാത്രാ ക്ലേശത്തിനും പരിഹാരമാകും. ചേർത്തല, വൈറ്റില, കുണ്ടന്നൂർ, കലൂർ, കടവന്ത്ര തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രയെളുപ്പമാകും. 2016-17 ബജറ്റ് കാലയളവിൽ ഉൾപ്പെടുത്തി കിഫ്ബി സഹായത്തോടെ 100 കോടി രൂപ ചിലവഴിച്ചാണ് പാലത്തിൻ്റെ നിർമാണം.


