ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാനിയൻ ടിവി. ഇറാനിയൻ പരമോന്നത നേതാവ് അലി ഖാംനഈ രക്തസാക്ഷിത്വം വഹിച്ചെന്ന് ഇറാനിയൻ സ്റ്റേറ്റ് ടിവി അറിയിച്ചു. പരമോന്നത നേതാവിന്റെ മരണത്തിൽ ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. ഏഴു ദിവസം ഓഫീസുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. 1989 മുതൽ ഇറാന്റെ പരമോന്നത നേതാവാണ് ആയത്തുല്ല അലി ഖാംനഈ.

ഖാംനഈ കൊല്ലപ്പെട്ടന്ന് ഇസ്രായേലും അമേരിക്കയും നേരത്തെ അവകാശപ്പെട്ടിരുന്നു. ശനിയാഴ്ച പുലർച്ചെ ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളിൽ 86 കാരനായ ഖാംനഈ കൊല്ലപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെ സ്ഥിരീകരിച്ചിരുന്നു. ഖാംനഈയുടെ മകളും ഭർത്താവും കൊച്ചുമകനും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇറാനിൽ ശനിയാഴ്‌ച നടന്ന ആക്രമണങ്ങളിൽ 201 പേർ കൊല്ലപ്പെട്ടതായി റെഡ് ക്രസന്റ് ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ രണ്ട് സ്കൂളുകൾ ഇസ്രായേൽ ആക്രമിച്ചു. തെക്കൻ നഗരമായ മിനാബിലെ ഷാജരെ തയ്യെബെ ഗേൾസ് എലിമെന്ററി സ്കൂകൂളിൽ നടന്ന ആക്രമണത്തിൽ 108 പേരും തെഹ്റാനിലെ ഒരു സ്‌കൂളിൽ രണ്ട് പേരും കൊല്ലപ്പെട്ടു.


