സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ചാക്കി ചുരുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന് ചേരും. ഓണ്‍ലൈനായിട്ടാണ് യോഗം. സര്‍ക്കാര്‍ നീക്കത്തെ സര്‍വീസ് സംഘടനകള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ശനിയാഴ്ച അവധിയാക്കുന്നതിന് പകരം, മറ്റു പ്രവൃത്തിദിനങ്ങളിലെ സമയം കൂട്ടുന്നതിനെ സര്‍വീസ് സംഘടനകളും ജീവനക്കാരും എതിര്‍ത്തേക്കും.

നിലവില്‍ രണ്ടാം ശനിയാഴ്ച അവധിയാണ്. വര്‍ഷം 40 ശനിയാഴ്ചകളാണ് പുതുതായി അവധി ദിനമാകുക. ഇത്രദിവസം അവധിയാകുമ്പോള്‍ പകരം ജീവനക്കാരുടെ ജോലി സമയം ക്രമീകരിക്കേണ്ടതായി വരും. രാവിലെ 45 മിനിറ്റ്, വൈകീട്ട് 15 മിനിറ്റ് എന്നിങ്ങനെ കൂട്ടുന്നതാണ് ആലോചനയിലുള്ളത്. ശനിയാഴ്ച അവധിയാകുന്നതിനാല്‍, ജീവനക്കാരുടെ കാഷ്വല്‍ ലീവ്, ആര്‍ജിത അവധി എന്നിവയിലും കുറവ് വരുത്തുന്നതും പരിഗണനയിലാണ്.

എന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കത്തോട് സര്‍വീസ് സംഘടനകള്‍ക്കും ജീവനക്കാര്‍ക്കും എതിര്‍പ്പുള്ളതായി റിപ്പോര്‍ട്ടുണ്ട്. ലീവ് കുറയ്ക്കുന്നതിലും കടുത്ത അതൃപ്തിയുണ്ട്. ഈ വിഷയത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പു തന്നെ അന്തിമ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചതും, ഡി എ കുടിശ്ശിക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്നുമുള്ള സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെയാണ് ഭരണപരിഷ്‌കാര കമ്മീഷന്റെ നിര്‍ദേശവുമായി മുന്നോട്ടു പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *