കോട്ടയം: ഓണാഘോഷ പരിപാടികൾക്കിടെ കല്ലറയിൽ കഞ്ചാവ് ഗുണ്ടാ മാഫിയ സംഘത്തിന്റെ ആക്രമണം. ആക്രമണത്തിൽ ആറു പേർക്ക് പരിക്കേറ്റു. തലയ്ക്ക് സാരമായി പരിക്കേറ്റ രണ്ട് പേരെ കോട്ടയം മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലറ കിഴക്കേപാറയിൽ മനേഷ് കുമാർ, കല്ലറ സ്വദേശി രാഹുൽ രാജ്, വട്ടപ്പറമ്പിൽ സുഭാഷ്, തെള്ളിപ്പാറയിൽ അജയൻ, കോൺഗ്രസ് പ്രവർത്തകൻ സതീഷ് ചന്ദ്രൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

അക്രമി സംഘം കല്ലറ ഇടപ്പുറത്ത് പ്രാലയിൽ സജിയുടെ വീട് ആക്രമിക്കയും ചെയ്തു. ആക്രമണത്തിൽ സജിയുടെ ഭാര്യയ്ക്ക് കാലിന് പരിക്കേറ്റു. ഇന്നലെ രാത്രി 10.30 ഓടെ കല്ലറ കുരിശ് പള്ളിയ്ക്ക് സമീപം നടന്ന ഓണാഘോഷ പരിപാടികൾക്കിടെ ആണ് സംഘർഷം ഉണ്ടായത്. കല്ലറ സുര്യ ക്ലബ് നടത്തിയ ഓണാഘോഷ പരിപാടികൾക്കിടെ എത്തിയ അക്രമി സംഘം പ്രകോപനം ഒന്നുമില്ലാതെ ആക്രമണം അഴിച്ച് വിടുകയായിരുന്നതായി നാട്ടുകാർ പറഞ്ഞു.

സംഘർഷത്തിനിടെ ആണ് രാഹുൽ രാജിന്റെയും മനേഷ് കുമാറിന്റെയും തലയ്ക്ക് പരിക്കേറ്റത്. ആക്രമണം കണ്ട് ഓടിയെത്തിയ കോൺഗ്രസ് പ്രവർത്തകൻ സതീഷ് ചന്ദ്രനെ അക്രമികൾ സംഘം ചേർന്ന് വളഞ്ഞിട്ട് മർദിച്ചു. അര മണിക്കൂറോളം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഓണ പരിപാടികളിൽ പങ്കെടുക്കുമ്പോഴാണ് അക്രമികൾ സംഘർഷം അഴിച്ച് വിട്ടത്. ആക്രമണത്തിൽ പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്തെ കഞ്ചാവ് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

