ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് ഏഴ് പേർ മരിച്ചെന്ന് റിപ്പോർട്ട്. ഗൗരികുണ്ടിലെ ഉൾപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.

ആര്യൻ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ട്. കേദാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോകുകയായിരുന്നു സംഘമാണ് അപകടത്തിൽപ്പെട്ടത്. സംഘത്തിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. തകർന്ന് വീണ ഹെലികോപ്റ്റർ കത്തിയമരുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ സർവീസ് ഒരറിയിപ്പ് ഉണ്ടാകും വരെ നിർത്തിവച്ചു.

ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം ഊർജ്ജിതമെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസും ഫയർഫോഴ്സുമടക്കം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. അപകടത്തിൽപ്പെട്ടവർക്കായി പ്രാർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രതികരിച്ചു.