കോട്ടയം: കേരളാ തീരത്തു നിന്നു പിടിക്കുന്ന മീനുകളില്‍ രാസ വസ്തുക്കള്‍ കലര്‍ന്നിട്ടില്ലെന്നും അവ ഭക്ഷ്യ യോഗ്യമെന്നും പ്രാഥമിക പഠനം. മീനിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ കുതിച്ചു കയിറിയ ചിക്കന്‍ വില ഇടിയുമോ? സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (സി.ഐ.എഫ്.ടി) നടത്തിയ പ്രാഥമിക പഠനത്തിലാണു മീനുകളില്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടില്ലെ കണ്ടെത്തല്‍. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ ഹാര്‍ബറുകളില്‍ നിന്നു മത്സ്യ ഫെഡ് വഴി ശേഖരിച്ച മത്സ്യത്തിന്റെയും വെള്ളത്തിന്റയും സാമ്ബിളുകളാണു പ്രാഥമിക പഠനത്തിനു വിധേയമാക്കിയത്.

പഠനത്തില്‍ മത്സ്യം ഭക്ഷ്യ യോഗ്യമാണെന്നു കണ്ടെത്തി. അതുപോലെ കേരള തീരത്തു നിന്നു ശേഖരിച്ച ജലത്തിന്റെ പി.എച്ച്‌ നിലയും സാധാരണമാണ്. കേരളാ തീരത്തു നിന്നു പിടിക്കുന്ന മീനിന് ആവശ്യക്കാര്‍ കുറഞ്ഞിരുന്നു. മീനുകളില്‍ രാസ വസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടോയെന്നായിരുന്നു പലരുടെയും ആശങ്ക. ഇതോടെ കേരളാ തീരത്തു നിന്നു പിടിക്കുന്ന മീനുകള്‍ക്കു ആവശ്യക്കാര്‍ കുറഞ്ഞിരുന്നു. വ്യാപാരികള്‍ മീനുകള്‍ക്കു സമീപം തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ചെതെന്ന ബോര്‍ഡുകള്‍ വെക്കേണ്ട അവസ്ഥ ഉണ്ടായി.

മീനിനു ഡിമാന്‍ഡ് കുറഞ്ഞതോടെ കോഴിവിലയും വര്‍ധിച്ചു. ചിക്കന്‍ വില്‍പ്പനയില്‍ 30 ശതമാനം വില്‍പ്പന ഉയരാനും ചിക്കന്റെ ദൗര്‍ലഭ്യം വിലക്കയറ്റത്തിനു കാരണമാവുകയും ചെയ്തു. വേനല്‍ക്കാലത്തു കോഴികളുടെ മരണനിരക്കു കൂടിയതിനാല്‍ ഉല്‍പ്പാദനം കുറഞ്ഞിരുന്നു. ഇതോടെ ഇറച്ചിക്കോഴി വില 180 രൂപയായി ഉയര്‍ന്നിരുന്നു. രാസ സാന്നിധ്യ ആശങ്കയെ തുടര്‍ന്നു മത്സ്യ വിപണിയില്‍ പ്രതിസന്ധികള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ പഠന റിപ്പോര്‍ട്ട് പുറത്തു വന്നത് മത്സ്യ വിപണിക്ക് ആശ്വാസമായേക്കും.

എന്നാല്‍, കേരളത്തില്‍ ട്രോളിങ് നിരോധനം ആരംഭിച്ചതിനാല്‍ ചിക്കന്‍ വില കുറയാന്‍ സാധ്യതയില്ലെന്നും വ്യാപാരികള്‍ പറഞ്ഞു. അതേ സമയം കേരള തീരത്ത് അടുപ്പിച്ച്‌ രണ്ടു തവണ അപകടകരമായ വസ്തുക്കളടങ്ങിയ കപ്പലുകള്‍ മറിഞ്ഞ സാഹചര്യത്തില്‍ കടലിലെ രാസമാലിന്യ ആഘാതത്തിന്റെ ദീര്‍ഘകാല പഠനത്തിനായി സി.എം.എഫ്.ആര്‍, സി.ഐ.എഫ്.ടി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് തുടങ്ങിയവയുമായി കേരള സര്‍ക്കാര്‍ കൈകോര്‍ത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *