പോൺ സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചതിന് യുവതിയെ ഭർത്താവും അമ്മായിയമ്മയും ചേർന്ന് ഫ്ലാറ്റിൽ പൂട്ടിട്ട് ഉപദ്രവിച്ചതായി പരാതി. നോർത്ത് 24 പർഗാനാസ് ജില്ലയിലെ സോഡെപൂർ സ്വദേശിനിയായ 23 കാരിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബംഗാളിലെ ഹൗറ പൊലീസ് ആണ് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. പോൺ സിനിമയിൽ അഭിനയിക്കാൻ നിർബന്ധിച്ച് യുവാവും അമ്മയും ആറ് മാസത്തോളം തന്നെ പൂട്ടിയിട്ട് ക്രൂര പീഡനത്തിന് ഇരയാക്കിയെന്നാണ് 23കാരിയുടെ പരാതി.
മർദ്ദനത്തിൽ പരിക്കേറ്റ യുവതി ഗോർ ദത്ത ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കേസിലെ പ്രതികളായ സ്ത്രീയും മകനും ഒളിവിലാണ്. ഇവവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഒരു ഇവന്റ് മാനേജ്മെന്റ് ഏജൻസിയുടെ മറവിൽ പോൺ സിനിമ റാക്കറ്റ് നടത്തുന്നുവെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഹൗറ സിറ്റി പൊലീസ് പറഞ്ഞു.
പുറത്ത് വിവരമനുസരിച്ച് പ്രതിയായ സ്ത്രീയും മകനും സോഫ്റ്റ് പോൺ റീലുകളും, സിനിമയും ചിത്രീകരിക്കുന്ന ഒരു ചലച്ചിത്ര നിർമ്മാണ കമ്പനിയും നടത്തിയിരുന്നു. ജോലി അന്വേഷിക്കുന്ന യുവതികളെ ഇവർ നല്ല ശമ്പളം വാഗ്ദാനം ചെയ്ത് ആകർഷിക്കുകയും, പിന്നീട് അശ്ലീല ഉള്ളടക്കമുള്ള സിനിമകളിൽ അഭിനയിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. സ്ത്രീ ഈ പ്രദേശത്ത് ഒരു സെക്സ് റാക്കറ്റും നടത്തിയിരുന്നതായി ആരോപണമുണ്ടെന്നും, അതും അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് പരാതിക്കാരിയായ യുവതി പ്രതിയെ പരിചയപ്പെടുന്നത്. ജോലി വാഗ്ദാനം ചെയ്ത് ഇയാൾ യുവതിയെ വീട്ടിലെത്തിച്ചു. പിന്നീട് ഇവർ വിവാഹിതരായി. വിവാഹ ശേഷമാണ് യുവാവും അമ്മയും തന്നെ പോൺ വീഡിയോകൾ ചെയ്യാൻ നിർബന്ധിച്ചതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഒരു ബാറിലെ ഡാൻസറായി ജോലി ചെയ്യാൻ ഭർതൃമാതാവ് നിർബന്ധിച്ചു. വീഡിയോ ചിത്രീകരിക്കാൻ മടിച്ചതോടെ തന്നെ നിരന്തരം ഉപദ്രവിച്ചു. ഭർത്താവിനേക്കാൾ അമ്മയാണ് ഉപദ്രവിച്ചത്. ഇരുമ്പ് ദണ്ഡ് ജനനേന്ദ്രിയത്തിൽ കുത്തിക്കയറ്റുകയും, അമ്മയുടെ ക്രൂരത മകൻ നോക്കി നിന്നെന്നും യുവതി പരാതിയിൽ പറയുന്നു.