കോട്ടയം: ജില്ലയിൽ 8 പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം. ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും നാലു കിലോ സ്വർണ്ണവും 8 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളെ പിടിച്ച അന്വേഷണ മികവിനാണ് അംഗീകാരം.

ചങ്ങനാശ്ശേരി ഡിവൈഎസ്‌പി എ.കെ വിശ്വനാഥൻ, ചിങ്ങവനം പോലീസ് ഇൻസ്പെക്ടർ വി.എസ് അനിൽകുമാർ, വാടനാപ്പള്ളി പോലീസ് ഇൻസ്പെക്ടർ എസ്.ബിനു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.സി സന്തോഷ്, തോമസ് സ്റ്റാൻലി, ശ്യാം എസ്.നായർ, സിവിൽ പൊലീസ് ഓഫിസർ എം.എ നിയാസ്, പി.എ സതീഷ്കുമാർ എന്നിവർക്കാണ് പുരസ്കാരം.

2023 ഓഗസ്റ്റ് മാസത്തിലാണ് ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും ഒന്നേകാൽ കോടിയോളം രൂപായുടെ സ്വർണ്ണവും എട്ടു ലക്ഷം രൂപയും മോഷണം പോയത്. വ്യാജ നമ്പർ പ്ളേറ്റു ഫിറ്റ് ചെയ്ത വാഹനത്തിൽ എത്തിയ പ്രതികൾ മോഷണത്തിനു ശേഷം സിസിടിവി യുടെ ഡിവിആർ ഉൾപ്പെടെയുള്ള തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു.

പോലീസിന് ഏറെ വെല്ലുവിളി ഉയർത്തിയ കേസിലെ പ്രതികളായ കലഞ്ഞൂർ നിരത്തുപാറ പുത്തൻവീട് പുന്നക്കുടി ഫൈസൽ രാജ്, കലഞ്ഞൂർ നിരത്തുപാറ അനീഷ് ഭവനിൽ അനീഷ് ആന്റണി എന്നിവരെ പിടികൂടിയ അന്വേഷണ സംഘത്തിൽ ചങ്ങനാശ്ശേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള ഈ പൊലീസ് സംഘമാണ് ഉണ്ടായിരുന്നത്. ഇവർക്കാണ് ഇപ്പോൾ സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *