പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 1, 08000 രൂപ പിഴ നൽകണം. ആറുവകുപ്പുകളിലാണ് ശിക്ഷ. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പെൺകുട്ടി പീഡനത്തിനിരയായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതും ഡി എൻ എ ടെസ്റ്റും ആംബുലൻസിന്റെ ജിപിഎസ് ട്രാക്കുമാണ് കേസിൽ പ്രധാന തെളിവായത്. കായംകുളം സ്വദേശിയായ ആംബുൻസ് ഡ്രൈവർ നൗഫൽ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

2020 സെപ്റ്റംബർ അഞ്ചിനാണ് കൊവിഡ് കെയർ സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവതിയെ നൗഫൽ പീഡിപ്പിച്ചത്. രോഗബാധിതയായ യുവതിയെ കൊവിഡ് കെയർ സെന്ററിലേക്ക് കൊണ്ടുപോകേണ്ടതിനു പകരം ആറന്മുളയിലെ ആളൊഴിഞ്ഞ മൈതാനത്തേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. പീഡന ശേഷം പ്രതി ക്ഷമാപണം നടത്തിയത് യുവതി മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഇത് കേസിൽ നിർണായക തെളിവായി.
