കോഴിക്കോട്: റോഡിൽ പൊട്ടിവീണ വൈത്തിരി കമ്പി സൈക്കിൾ കുടുങ്ങി വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.മണിയൂർ മുതുവന ഹമീദിന്റ മകൻ മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്. മണപ്പുറ താഴെവയലിൽ വെച്ചാണ് ദാരുണ സംഭവമുണ്ടായത്. ബന്ധു വീട്ടിൽ പോയി തിരിച്ച് വരുമ്പോൾ സൈക്കിളിൽ പൊട്ടിവീണ വൈദ്യുതി കമ്പി കുരുങ്ങുകയായിരുന്നു, ശക്തമായ മഴയിലും കാറ്റിലും തെങ്ങ് മുറിഞ്ഞ് വീണാണ് വൈദ്യുതി കമ്പി പൊട്ടിയത്. ഇതറിയാതെ ഈ വഴി വന്നതായിരുന്നു നിഹാൽ.
സംസ്ഥാനത്തെ മഴക്കെടുതി അതി രൂക്ഷമാണ്. ആര്യനാട് ചങ്ങനാശ്ശേരി പാറശാല തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ന് മൂന്ന് പേരാണ് മഴക്കെടുതിയിൽ മരണപ്പെട്ടത്.ആര്യനാട് മലയടി നിരപ്പിൽ വീട്ടിൽ അക്ഷയ്, ചങ്ങനാശേരി തൃക്കൊടിത്താനത്ത് ആദിത്യ ബിജു എന്നിവരാണ് മരിച്ചത്. പാറശ്ശാലയിൽ വീടിനു മുകളിൽ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടയിൽകാൽ വഴുതിവീണ് ഗൃഹനാഥനും മരണമടഞ്ഞു. ചെറുവാരകോണം ബ്രൈറ്റ് നിവാസിൽ ചന്ദ്രനാണ് മരിച്ചത്.
ഒരാഴ്ചക്കിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി. സംസ്ഥാനത്ത് ആകെ 2531 പേർ ആണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.29 വീടുകൾ പൂർണമായും, 642 വീടുകൾ ഭാഗികമായും തകർന്നു. തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ നാല് പേരെ രക്ഷപ്പെടുത്താനായത് ആശ്വാസകരമായി.