പത്തനംതിട്ട: തിരുവല്ലയില്‍ മകനെ ഉപയോഗിച്ച് എംഡിഎംഎ വില്‍പന നടത്തിയെന്ന പിതാവിനെതിരെയുള്ള കേസില്‍ പൊലീസിനെതിരെ പ്രതിയുടെ ഭാര്യ. പൊലീസ് ഇത്തരത്തില്‍ പരാതി നിര്‍ബന്ധിച്ച് എഴുതി വാങ്ങിച്ചു. സിസിടിവി ദൃശ്യങ്ങള്‍ സഹിതം പൊലീസിനെതിരെ യുവതി ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കി.

പൊലീസ് വീട്ടിലെത്തി പരാതി നിര്‍ബന്ധിച്ച് എഴുതി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും യുവതി പുറത്തുവിട്ടു. മകന്റെ ശരീരത്തില്‍ എംഡിഎംഎ പൊതികള്‍ ഒളിപ്പിച്ചു വില്‍പന നടത്തിയെന്നാണ് കുട്ടിയുടെ പിതാവിനെതിരെയുള്ള കേസ്. കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് പരാതി നല്‍കാന്‍ പൊലീസാണ് നിര്‍ദേശം നല്‍കിയതെന്ന് മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ജ്യൂസ് കുടിക്കാനാണ് പിതാവിനൊപ്പം കുട്ടി പോയത്. കുട്ടിയെ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന് ഡിവൈഎസ്പി വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞശേഷമാണ് പൊലീസ് വീട്ടിലെത്തി പരാതി എഴുതി വാങ്ങിയതെന്നാണ് മാതാവിന്റെ ആരോപണം.

പ്രതിയെ വെള്ളിയാഴ്ച രാവിലെയാണ് വീട്ടില്‍ നിന്ന് എംഡിഎംഎയുമായി തിരുവല്ല പൊലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മകനെ ഉപയോഗിച്ച് ലഹരിപ്പൊതികള്‍ വിതരണം നടത്തിയതായി തിരുവല്ല ഡിവൈഎസ്പി പറഞ്ഞത്. എന്നാല്‍ പിന്നീട് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ മകന്റെ ശരീരത്തില്‍ എംഡിഎംഎ ഒട്ടിച്ചുവച്ച് വില്‍പന നടത്തിയെന്ന ഭാഗം ഒഴിവാക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് പ്രതിയുടെ ഭാര്യ തന്നെ പൊലീസിനെതിരെ രംഗത്തെത്തിയത്. കേസില്‍ പൊലീസിന് മൈലേജ് കിട്ടാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ കെട്ടുകഥയുണ്ടാക്കിയതെന്നാണ് പ്രതിയുടെ ഭാര്യ പറയുന്നത്. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ വേണ്ടി ഭാര്യയും ഭര്‍ത്താവ് ചേര്‍ന്ന് നടത്തുന്ന തന്ത്രമാണെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പരാതിപ്രകാരം, പിതാവിനെതിരെ ബാലനീതി നിയമപ്രകാരം കേസ് എടുത്തിരുന്നു. പ്രതിയും കുട്ടിയുടെ അമ്മയും ദീര്‍ഘകാലമായി അകന്നുകഴിയുകയാണ്. നിലവില്‍ റിമാന്‍ഡിലായ പ്രതി ആറു മാസമായി ജില്ലാ ഡാന്‍സാഫ് ടീമിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിലായിരുന്നു. പ്രതിയുടെ ശരീരത്തില്‍ എംഡിഎംഎ പാക്കറ്റുകള്‍ ഒട്ടിച്ചു വച്ചശേഷം മകനൊപ്പം സഞ്ചരിച്ചാണ് വില്‍പന നടത്തിയിരുന്നതെന്നാണ് പൊലീസ് പറഞ്ഞത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed