വൈക്കം: ഹണി ട്രാപ്പിൽ കുടുക്കി വൈദികനിൽ നിന്നും 41.52 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്യ സംസ്ഥാന സ്വദേശികളായ യുവതിയെയും, യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂർ സ്വദേശികളായ നേഹ ഫാത്തിമ (25), ഇവരുടെ സുഹൃത്ത് സാരഥി(29) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

വൈദികൻ പ്രിൻസിപ്പലായി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി വൈദികനുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഇതിനുശേഷം ഇവർ ഇദ്ദേഹത്തെ വീഡിയോ കോൾ വിളിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ഇത് പബ്ലിഷ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 2023 ഏപ്രിൽ മാസം മുതൽ പലതവണകളായി വൈദികനിൽ നിന്ന് 41, 52,000 ( നാൽപ്പത്തിയൊന്ന് ലക്ഷത്തി അൻപത്തിരണ്ടായിരം) രൂപ തട്ടിയെടുക്കുകയായിരുന്നു.

ഇതിനുശേഷം ഇവർ വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു.

വൈക്കം സ്റ്റേഷൻ എസ്.ഐ ജയകൃഷ്ണൻ, കുര്യൻ മാത്യു, സി.പി.ഓ മാരായ നിധീഷ്, ജോസ് മോൻ, സനൽ, മഞ്ജു, നെയ്തിൽ ജ്യോതി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *